കോട്ടയം: ഹിന്ദു ചേരമ സമുദായ അംഗങ്ങള്‍ക്കായി രാജാവ് പതിച്ചുനല്‍കിയ ശ്മശാനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കയ്യടക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പയ്യപ്പാടി കവലയ്ക്ക് സമീപമുള്ള ശ്മശാനത്തെ സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ ശ്മശാനത്തില്‍ മറ്റ് മതവിഭാഗത്തില്‍ പെട്ട ആളുകളുടെ ശവസംസ്കാരം നടത്താന്‍ അധികൃതര്‍ തയ്യാറായതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
1940ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പഴയ ചങ്ങനാശ്ശേരി താലൂക്കിലെ പുതുപ്പള്ളി പകുതി കരയില്‍പെട്ട മുപ്പത്തഞ്ചോളം ചേരമ-പുലയ കുടുംബങ്ങളുടെ ഉപയോഗത്തിനായി വിട്ടുനല്‍കിയതാണ് ശ്മശാനം. സര്‍വ്വേ 56/563/1 എന്ന മ്പരില്‍ മുപ്പത്തഞ്ച് സെന്റ് സ്ഥലവും 6.25 സെന്റ് സ്ഥലവും വിട്ടുനല്‍കിയിരുന്നു. സമീപത്തായി ഇവര്‍ക്ക് ആരാധാനാലയം നിര്‍മ്മിക്കാനായി 17 സെന്റ് സ്ഥലവും 4.25 സെന്റ് വഴിയും പതിച്ചുനല്‍കി. ഇവ രണ്ടും പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത് കരംതീരുവ ഒഴിവാക്കിയാണ് സമുദായത്തിന് നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള രേഖകള്‍ ആള്‍കേരള പുലയര്‍ മഹാസഭ ഭാരവാഹികള്‍ അദികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയെങ്കിലും ശ്മശാനം കയ്യടക്കാനുള്ള പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ നടപടിയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. 1995ല്‍ ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ മന്ത്രിസഭ ശ്മശാനത്തിന്റെ സംരക്ഷണം സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് അധികൃതരുടെ അധകൃതപീഠനം അരങ്ങേറുന്നത്. ശ്മശാനത്തിന്റെ ഉടമ ചേരമ-പുലയ സമുദായമാണെങ്കിലും സംരക്ഷണ ചുമതല തങ്ങള്‍ക്കാണെന്ന് വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്.
ഇതിന്റെ പേരില്‍ ശ്മശാനത്തിനുള്ളില്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി കല്ലറ നിര്‍മ്മിക്കാനുള്ള കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പുലയര്‍മഹാസഭ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പട്ടികജാതി വികസന വകുപ്പ് നല്കിയ റിപ്പോര്‍ട്ടിലും ശ്മശാനത്തിന്റെ ഉടമകള്‍ പുലയ സമുദായമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരിന്റെ ഭാഗമായ പട്ടികജാതി വകുപ്പ് നല്കിയ റിപ്പോര്‍ട്ടിനെ പോലും അവഗണിച്ചാണ് ശ്മശാനം കൈക്കാലാക്കാനുള്ള നടപടികളുമായി അധികൃതര്‍ നീക്കം നടത്തുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണങ്ങളുടെ മേല്‍ കയ്യേറ്റം നടത്തുന്ന ഗ്രമാപഞ്ചായത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആള്‍കേരള പുലയര്‍മഹാസഭാ പുതുപ്പള്ളി ശാഖാ പ്രസിഡന്റ് പി.എ. ഗോപി സെക്രട്ടറി തമ്പി പട്ടശ്ശേരി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: