മരട്: നിര്‍മ്മാണത്തിലിരിക്കുന്ന നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിന്റെ സ്പാനുകളിലൊന്ന് തകര്‍ന്നുവീണു. ഏഴു സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ കുണ്ടന്നൂര്‍ ഭാഗത്തു നിന്നുള്ള ഒന്നാമത്തെ സ്പാനാണ് നിലംപൊത്തിയത്. സമീപത്തു പണിയെടുത്തിരുന്ന ഏഴ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. നാലു പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദുരന്തത്തില്‍ ബംഗാള്‍ സ്വദേശികളായ കൊക്കായി ഘോഷ് (28), വിപുല്‍ ഘോഷ് (52), പോഷണ്‍ ഘോഷ് (21), സുജിത് ഡുള്ളം (23) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.
തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം നടത്താന്‍ വേണ്ടിയുള്ള തട്ടിക്കൂട്ടു പണികളാണ് അപകട കാരണം. സ്പാനുകള്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് സ്റ്റാന്റുകള്‍ക്ക് ബലമില്ലാത്തതും തകര്‍ന്ന് വീഴാന്‍ കാരണമായി. മറിഞ്ഞ് വീണതിനെത്തുടര്‍ന്ന് നാല്പത് മീറ്റര്‍ നീളം വരുന്ന കോണ്‍ക്രീറ്റ് സ്പാന്‍ നാലായി ഒടിഞ്ഞു. ഉറപ്പിച്ചിരുന്ന ലോഹ പൈപ്പുകളും റെയിലുകളും വളഞ്ഞ നിലയിലാണ്. സ്പാന്‍ മറിഞ്ഞ് വീണതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചുമട്ട് തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരട് പോലീസും സ്ഥലത്തെത്തി.
പാലത്തിന്റെ നിര്‍മ്മാണത്തില്‍ സംഭവിച്ച അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികളാണ് ഉപയോഗിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു. സ്പാന്‍ തകര്‍ന്ന് വീണതറിഞ്ഞ് നിരവധി നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. 30 കോടി മുടക്കി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണത്തിന്റെ കരാര്‍ കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ടെണ്ടര്‍ പോലും വിളിക്കാതെയാണ് ഇവര്‍ക്ക് കരാര്‍ കൊടുത്തത്. ഇവര്‍ നിര്‍മ്മാണ ചുമതല ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന സ്വകാര്യ നിര്‍മ്മാണ കമ്പനിക്ക് മറിച്ചു നല്‍കുകയായിരുന്നു. 2013 ഒക്ടോബര്‍ 30ന് ആരംഭിച്ച പാലം പണി കരാര്‍ വ്യവസ്ഥ പ്രകാരം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇപ്പോഴും അന്‍പതു ശതമാനം പണി മാത്രമേ പൂര്‍ത്തിയായിട്ടും ഉള്ളു. രണ്ടുതവണ പണി നിര്‍ത്തി വെക്കുകയും ചെയ്തു.
സമാന്തരപാലം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം ചെയ്യാനുള്ള തട്ടിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബിജെപി മരട് മുനിസിപ്പല്‍ കമ്മിറ്റിയും സാമൂഹ്യ പ്രവര്ത്തകന് ഇ.എന്‍. നന്ദകുമാറും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: