കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍സ്റ്റേജ് അനുസരിച്ച് എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്തൊഴിലാളികള്‍ക്ക് കൂലിവര്‍ധനവ് ബസ് ഉടമകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത ബസ്തൊഴിലാളി സമരസമിതി ജില്ലയില്‍ പണിമുടക്ക് നടത്തും. നാളെ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്നലെ ബസുടമകളുടെ സംഘടനകളും തൊഴിലാളി നേതാക്കളുമായി വിളിച്ചുകൂട്ടിയ മൂന്നാംവട്ട ചര്‍ച്ചയില്‍ കൂലിവര്‍ധിപ്പിച്ച് നല്‍കില്ലെന്ന് ഉടമകളുടെ പിടിവാശിമൂലം പരാജയപ്പെടുകയായിരുന്നു.
2015 ജനുവരി 1 മുതല്‍ മുന്‍കാലപ്രാബല്യത്തോടുകൂടി മിനിമംകൂലി വര്‍ധിപ്പിച്ച് നടപ്പിലാക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ബസുടമ സംഘടനകളുടെ കര്‍ക്കശ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. ചര്‍ച്ചയില്‍ ജില്ലയിലെ ബസ്സുടമാ സംഘങ്ങളെ കൂടാതെ സംയുക്ത ബസ്തൊഴിലാളി സമരസമിതി നേതാക്കളായ ധനേഷ് സി.എം (ബിഎംഎസ്), കെ.എ. ചാക്കോച്ചന്, കെ.കെ. കലേശന് (സിഐടിയു), ടി.പി. അലിയാര്, ജോളി പവ്വത്തില്‍ (ഐഎന്‍ടിയുസി), കെ.എം. അയൂബ് (എഐടിയുസി), കെ.കെ. മോഹനന്, മനോജ് ഗോപി (എച്ച്എംഎസ്), മനോജ് പെരുമ്പിള്ളി (ജെടിയുസി), ടി.ബി. മിനി, വിജയകുമാര്‍ (ടിയുസിഐ), രഘുനാഥ് പനവേലി (എസ്ടിയു), സുള്‍ഫിക്കര്‍ അലി (എസ്ഡിടിയു) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: