ആലപ്പുഴ: നിയമസഭാ സീറ്റ് മോഹിച്ച് അടുത്തിടെയായി കോണ്‍ഗ്രസില്‍ സജീവമായ നടന് സിദ്ദിഖിനെ പ്രസ്താവനകള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിക്കുന്നു. ആലപ്പുഴ ജില്ലയിലെ അരൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിദ്ദിഖിനെ കെപിസിസി ഉള്‍പ്പെടുത്തിയതായി പ്രചാരണം ഉണ്ടായിരുന്നു. സിറ്റിങ് എംഎല്‍എയായ സിപിഎമ്മിന്റെ എ.എം.ആരിഫിനെ നേരിടാന്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പ്രമുഖനെ രംഗത്തിറക്കുക എന്നതായിരുന്നു തന്ത്രം.
എന്നാല്‍ ആലപ്പുഴ ഡിസിസി നേതൃത്വം സിദ്ദിഖിനെ കെട്ടിയിറക്കുന്നതിനെതിരെ പരസ്യമായി രംഗത്തെത്തി. ജില്ലയില്‍ യോഗ്യതയും കഴിവുമുള്ള നിരവധി നേതാക്കളുണ്ടെന്നും സിദ്ദിഖിനെപോലുള്ളവരെ മത്സരിപ്പിക്കേണ്ടതില്ലെന്നുമാണ് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തുറന്നടിച്ചത്. ഫലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കത്തില്‍തന്നെ സിദ്ദിഖ് മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുകയാണ്. കെപിസിസി നിര്‍ബ്ബന്ധിച്ച് സ്ഥാനാര്ത്ഥിയാക്കിയാല്പ്പോലും ഡിസിസിയുടെ എതിര്‍പ്പ് മറനീക്കിയ സാഹചര്യത്തില്‍ ഫലം എന്താകുമെന്ന് കാലേക്കൂട്ടി ഉറപ്പിക്കാം.
കെ.ആര്. ഗൗരിയമ്മ പതിറ്റാണ്ടുകളോളം കുത്തകയാക്കിവച്ചിരുന്ന മണ്ഡലമാണ് അരൂര്‍. സിപിഎം വിട്ട ശേഷവും അരൂര്‍ ഗൗരിയമ്മയെ കൈവിട്ടില്ല. എന്നാല്‍ 2006ലെ തെരഞ്ഞെടുപ്പില്‍ എ.എം. ആരിഫിനോട് ഗൗരിയമ്മ മുട്ടുകുത്തി. കോണ്‍ഗ്രസിലെ ഒരു വിഭാഗം കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇവരില്‍ പലരും ഇത്തവണയും സ്ഥാനാര്ത്ഥിമോഹികളായി രംഗത്തുണ്ട്. ഗൗരിയമ്മയുടെ തോല്‍വിയോടെ അരൂരില്‍ ജയിക്കണമെങ്കില്‍ മുസ്ലിമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രചാരണം മുന്നണികളില്‍ ശക്തമായി.
2011ല്‍ ആരിഫിനെ നേരിട്ടത് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറായിരുന്നു. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലിംമതവിഭാഗത്തില്പ്പെട്ട നേതാക്കള്‍ക്കാണ് മുന്‍ഗണന. ജില്ലയിലെ പല മണ്ഡലങ്ങളും സംഘടിത മതന്യൂനപക്ഷങ്ങള്‍ക്ക് തീറെഴുതുന്ന സമീപനമാണ് കഴിഞ്ഞ കുറേ കാലങ്ങളായി കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അരൂരിന് പുറമെ അമ്പലപ്പുഴയിലും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നത് ആലപ്പുഴ രൂപതയാണെന്നത് പരസ്യമായ രഹസ്യമാണ്. കുട്ടനാട്ടിലും പതിറ്റാണ്ടുകളായി ഇടതും വലതും സ്ഥാനാര്‍ത്ഥിത്വം ക്രൈസ്തവ വിഭാഗത്തിന് തീറെഴുതിയിരിക്കുകയാണ്.
കായംകുളം നിയോജകമണ്ഡലം ഇത്തവണ ജനതാദള്‍ യു ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേഖ് പി. ഹാരിസാണ് അവരുടെ സ്ഥാനാര്‍ത്ഥി. മതേതരത്വം പ്രസംഗിക്കുന്ന ഇടതു വലതു മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കടുത്ത വര്‍ഗ്ഗീയ പ്രീണനം നടത്തിയാണ്. നടന് സിദ്ദിഖും ഇതിന് ഇരയായെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: