എരുമേലി: മലയോര തീരദേശ ഹൈവേയില്‍ അശാസ്ത്രീയമായി വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നതായി പരാതി.
പമ്പാവാലി-മൂക്കന്‍പെട്ടി-കാളകെട്ടി-കോരുത്തോട്-മുണ്ടക്കയം തീരദേശ ഹൈവേ റോഡ് നിര്‍മ്മാണമാണ് ഇത്തരത്തില്‍ വ്യാപകമായ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
10 മീറ്റര്‍ വീതിയും 8 മീറ്റര്‍ വീതിയില്‍ ടാറിംഗും എന്ന രീതിയിലാണ് ഹൈവേ നിര്‍മ്മാണമാരംഭിച്ചത്. പദ്ധതിക്ക് 12 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ റോഡിന്റെ പമ്പാവാലി മുതല്‍ മൂക്കന്‍പെട്ടി-കാളകെട്ടി വരെയുള്ള ജനവാസ കേന്ദ്രത്തിലെ റോഡ് നിര്‍മ്മാണത്തിലാണ് വ്യാപകമായ അശാസ്ത്രീയത ഉണ്ടായിരിക്കുന്നത്.
വലിയ കയറ്റമുള്ള ഭാഗം നിരത്തി കയറ്റം കുറയ്ക്കാനുള്ള പദ്ധതിക്ക് പകരം ചെറിയ കയറ്റങ്ങള്‍ മാത്രം പേരിന് നിരത്തി റോഡ് നിര്‍മ്മിക്കാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ഹൈവേയുടെ പല ഭാഗങ്ങളും 10 മീറ്റര്‍ വീതിയില്ല. വീതികൂട്ടാനുള്ള നടപടി സ്വീകരിക്കാതെ പണി നടത്തുകയാണ്. വളവുകളും കയറ്റങ്ങളും നിര്‍ദ്ദിഷ്ട രീതിയില്‍ നേരെയാക്കാതെയുള്ള ഹൈവേ നിര്‍മ്മാണത്തിനു പിന്നില്‍ അഴിമതിയാണെന്നും ആരോപണം ഉയര്‍ന്നു.
കോടികള്‍ മുടക്കുള്ള ശബരിമല തീര്ത്ഥാടനപാതകൂടിയായ തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതക്കെതിരെ സമരവുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. ശബരിമല തീര്‍ത്ഥാടനവേളയില്‍ മുണ്ടക്കയം സമാന്തരപാതായി തീര്‍ത്ഥാടകരടക്കം വാഹനയാത്രക്കാര്‍ ഏറെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രധാന ഹൈവേയുടെ നിര്‍മ്മാണമാണ് അശാസ്ത്രീയമായ നിര്‍മ്മാണത്തിലൂടെ തകിടം മറിയുന്നത്. വളരെ താഴ്ചയുള്ള മേഖലകളില്‍ക്കൂടി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാകാനിടയുള്ള അപകടസാദ്ധ്യതകളെ മുന്നില്‍ കാണാതെയുള്ള നിര്‍മ്മാണമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: