മലപ്പുറം: യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറത്തെ രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞു. സീറ്റ് ലഭിക്കുമെന്ന് കരുതി സക്രിയരായ നിരവധിപേരുടെ നെഞ്ചിടിപ്പേറിയിരിക്കുകയാണ്. അണികളെക്കാള്‍ കൂടുതല്‍ നേതാക്കളുള്ള പാര്‍ട്ടിയാണ് മലപ്പുറത്ത് മുസ്ലിം ലീഗ്. ആരെയും പിണക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അതുകൊണ്ടുതന്നെ ശ്രമകരമാണ്.
ഇടതുപാളയത്തില്‍ നിന്നെത്തിയ മഞ്ഞളാംകുഴി അലിക്ക് കഴിഞ്ഞ തവണ പെരിന്തല്‍മണ്ണ സീറ്റ് നല്കി അഞ്ചാംമന്ത്രിയായി അവരോധിച്ചപ്പോള്‍ തുടങ്ങിയതാണ് ലീഗിന്റെ ശനിദശ. അലിക്ക് അര്‍ഹമായതിലും കൂടുതല്‍ പരിഗണന നല്കിയ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധമുള്ള നിരവധി നേതാക്കൡ പ്രധാനിയാണ് അബ്ദുള്‍ വഹാബ് എംപി. ലീഗിനെ പിളര്‍ത്തി സിപിഎമ്മിനൊപ്പം വഹാബ് പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് രാജ്യസഭാംഗത്വം നല്കി തല്ക്കാലം പിടിച്ചുനിര്‍ത്തിയത്. അവിടെയും തഴയപ്പെട്ട ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും അസ്വസ്ഥനാണ്.
പെരിന്തല്‍മണ്ണയില്‍ കാര്യങ്ങള്‍ ലീഗിന്റെ നിയന്ത്രണത്തിലല്ലെന്ന സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും മന്ത്രി അലിയോടുള്ള ബഹുമാനക്കുറവും ചൂണ്ടികാണിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പച്ചീരി ഫാറൂഖ് വിമതസ്ഥാനാര്ത്ഥിയാകാന് നീക്കം നടത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മഞ്ഞളാംകുഴി അലി പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാന വരുമാന സ്രോതസ്സായ അലിയെ എംഎല്‍എയായി നിലനിര്‍ത്തേണ്ടത് ലീഗിന്റെ ആവശ്യമാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഒരാവേശത്തില്‍ പറഞ്ഞുപോയ സംസ്ഥാന പ്രസിഡന്റ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
മന്ത്രിമാരായവരെല്ലാവരും മത്സരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
സിപിഎമ്മിന്റെ കാര്യവും കഷ്ടത്തിലാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഉറപ്പിച്ച വോട്ടുകളെങ്കിലും നഷ്ടമാകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പാര്‍ട്ടി. പെരിന്തല്‍മണ്ണ മണ്ഡലം സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കേന്ദ്രകമ്മറ്റിയംഗം എ. വിജയരാഘവനെ രംഗത്തിറക്കാനാണ് നീക്കം. ബിജെപിക്ക് കൂടുതല്‍ വോട്ടുകളുള്ള തവനൂരും വള്ളിക്കുന്നിലും ഇത്തവണ മത്സരം കടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെയും ലീഗിനെയും പരമാവധി തമ്മില്‍ തല്ലിച്ച് സിപിഎം ചില മണ്ഡലങ്ങളില്‍ അനുകൂല സാഹചര്യം ഒരുക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പിണക്കങ്ങള്‍ മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായാല്‍ സിപിഎമ്മിന്റെ സ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകരും. ആകെ രണ്ട് സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസാകട്ടെ അത് നിലനിര്‍ത്താനുള്ള ശ്രമമാണ്.
വണ്ടൂരില്‍ എ.പി. അനില്‍കുമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. പക്ഷേ നിലമ്പൂരിന്റെ കാര്യം പരുങ്ങലിലാണ്. ആര്യാടന് മുഹമ്മദ് മത്സരിക്കാനില്ലെന്ന് പറഞ്ഞത് മകന് ആര്യാടന് ഷൗക്കത്തിന് സീറ്റ് ഉറപ്പിക്കാന്‍ വേണ്ടിയാണ്. അപ്പോഴാണ് കെപിസിസി സെക്രട്ടറി വി.വി. പ്രകാശ് രംഗപ്രവേശം ചെയതിരിക്കുന്നത്. പ്രകാശിന് മുഖ്യമന്ത്രിയുടെ പൂര്ണ്ണപിന്തുണയുമുണ്ട്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കൂടുതലുള്ള നിലമ്പൂരില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിക്കായി ക്രിസ്ത്യന്‍ വിഭാഗം പിടിമുറുക്കിയിട്ടുണ്ട്. തവനൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ബിജെപിയായിരിക്കും നിര്‍ണ്ണായക ശക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: