മിര്‍പൂര്‍: പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. ഇന്നലെ തങ്ങളുടെ അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ബംഗ്ലാദേശ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ എതിരാളികള്‍. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ബംഗ്ലാദേശ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. തുടക്കത്തിലെ കനത്ത തകര്‍ച്ചക്കുശേഷം പുറത്താകാതെ 42 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിന്റെയും 41 റണ്‍സെടുത്ത ഷൊഐബ് മാലിക്കിന്റെയും കരുത്തിലാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 48 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിന്റെയും പുറത്താകാതെ 22 റണ്‍സെടുത്ത മഹ്മദുള്ളയുടെയും 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൊര്‍താസയുടെയും കരുത്തില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേയാണ് 131 റണ്‍സെടുത്ത് വിജയം നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം പിഴക്കുന്നതാണ് കണ്ടത്. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുത്ത ഖുറാം മന്‍സൂറിനെ അല്‍-അമിന്‍ ഹൊസൈന്റെ പന്തില്‍ മുഷ്ഫിഖര്‍ റഹിം കയ്യിലൊതുക്കി. സ്കോര്‍ 12-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഷര്‍ജീല്‍ ഖാനും മടങ്ങി. അരാഫത്ത് സണ്ണിക്ക് വിക്കറ്റ്. സ്കോര്‍ 18-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. 11 പന്തില്‍ നിന്ന് വെറും രണ്ട് റണ്ണെടുത്ത മുഹമ്മദ് ഹഫീസിനെ മഷ്റഫെ മുര്‍താസ വിക്കറ്റിന് മുന്നില്‍ കുടുക്കി.
അധികം കഴിയും മുന്നേ നാല് റണ്‍സെടുത്ത ഉമര്‍ അക്മലിനെ തസ്കിന് അഹമ്മദിന്റെ പന്തില്‍ ഷക്കിബ്-അല്‍-ഹസ്സന് പിടികൂടിയതോടെ പാക് നിര നാലിന് 28 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ അഞ്ചാം വികകറ്റില് സര്‍ഫ്രാസ് അഹമ്മദിനൊപ്പം ഷൊഐബ് മാലിക്ക് ചേര്‍ന്നതോടെയാണ് പാക്കിസ്ഥാന് മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 16.4 ഓവറില്‍ സ്കോര്‍ 98-ല്‍ നില്‍ക്കേ 30 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സറുമടക്കം 41 റണ്‍സെടുത്ത ഷൊഐബ് മാലിക്കിനെ അരാഫത്ത് സണ്ണിയുടെ പന്തില്‍ സാബിര്‍ റഹ്മാന് കയ്യിലൊതുക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് രണ്ട് പന്തിന്റെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്. അല്‍-അമിന്‍ ഹൊസൈന്റെ പന്തില്‍ സാബിര്‍ റഹ്മാന് കയ്യിലൊതുക്കി. പിന്നീട് 9 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അന്‍വര്‍ അലിയെ കൂട്ടുപിടിച്ചാണ് സര്‍ഫ്രാസ് അഹമ്മദ് സ്കോര്‍ 129-ല്‍ എത്തിച്ചത്. ഇന്നിങ്സിലെ അവസാന പന്തില്‍ അല്‍-അമിന്‍ ഹൊസൈന്‍ അന്‍വര്‍ അലിയുടെ വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശിനുവേണ്ടി അല്‍-അമിന്‍ ഹൊസൈന്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മുന്നും അരാഫത്ത് സണ്ണി 35 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: