ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന ലീസസ്റ്ററിന് 28-ാം മത്സരത്തില്‍ സമനില. വെസ്റ്റ് ബ്രോംവിച്ചാണ് ലീസസ്റ്ററിനെ 2-2ന് സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി.
നോര്‍വിച്ചിനെതിരായ കളിയില്‍ പന്തടക്കത്തില്‍ മുന്നില്‍ നിന്നത് ചെല്‍സിയായിരുന്നു. കളി ആരംഭിച്ച് 39-ാം സെക്കന്റില്‍ അവര്‍ മുന്നിലെത്തുകയും ചെയ്തു. മൈതാന മധ്യത്തുനിന്ന് ഈഡന് ഹസാര്‍ഡ് നല്കിയ പാസ് സ്വീകരിച്ച് ഇടതുവിംഗില്‍ക്കൂടി മുന്നേറിയശേഷം ബോക്സിന് പുറത്തുനിന്ന് കെനഡി രണ്ട് നോര്‍വിച്ച് താരങ്ങള്‍ക്കിടയിലൂടെ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ പിറന്ന ഏറ്റവും വേഗം കൂടിയ ഗോളാണിത്.
ലീഡ് നേടിയതോടെ ചെല്‍സിയും സമനിലക്കായി നോര്‍വിച്ചും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ പരിക്കുസമയത്ത് ചെല്‍സി ലീഡ് ഉയര്‍ത്തി. ബെര്‍ട്രന്‍ഡ് ടോറേയുടെ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യത്തില്‍ നിന്ന് ഡീഗോ കോസ്റ്റ പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. ഇതിനിടെ നോര്‍വിച്ചിന് മികച്ച അഞ്ചോളം അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതിയല്‍ ചെല്‍സി 2-0ന്റെ ലീഡ് സ്വന്തമാക്കി. കാമറോണ്‍ ജെറോമായിരുന്നു അവസരങ്ങള്‍ പാഴാക്കുന്നതില്‍ മുന്നിട്ടുനിന്നത്.
രണ്ടാം പകുതിയിലും ഇരുതാരങ്ങളും മികച്ച ഫുട്ബോള്‍ കാഴ്ചവെച്ചു. 68-ാം മിനിറ്റില്‍ നോര്‍വിച്ച് ഒരു ഗോള്‍ മടക്കുകയും ചെയ്തു. നതാന്‍ റെഡ്മണ്ടാണ് ഗോള്‍ നേടിയത്. പിന്നീട് സമനിലക്കായി നോര്‍വിച്ച് തകര്‍ത്തുകളിച്ചെങ്കിലും ചെല്‍സി ഗോളി കുര്‍ട്ടോയിസ് ബാറിന് കീഴില്‍ ഉറച്ചുനിന്നതോടെ ശ്രമങ്ങളും വിഫലമായി. മത്സരത്തിനിടെ നോര്‍വിച്ചിന്റെ രണ്ട് താരങ്ങള്‍ക്ക് പരസ്പരം കൂട്ടിയിടിച്ച് പരിക്കേല്‍ക്കുകയും ചെയ്തു. പന്ത് ക്ലിയര്‍ ചെയാനുള്ള ശ്രമത്തിനിടെ ഉയര്‍ന്നുചാടിയ റൂബി ബ്രാഡിയും ഗാരി ഒ’നീലുമാണ് കൂട്ടിയിടിച്ചത്. ബ്രാഡിയുടെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഗാരിക്ക് തലയില്‍ മുറിവേല്‍ക്കുകയും ചെയ്തു. വിജയത്തോടെ ചെല്‍സ 28 കളികളില്‍ നിന്ന് 39 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ നോര്‍വിച്ച് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്.
ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ലീസസ്റ്റര്‍ സിറ്റി സ്വന്തം മൈതാനത്താണ് സമനില വഴങ്ങിയത്. ഒരിക്കല്‍ പിന്നിട്ടുനില്‍ക്കുകയും പിന്നീട് ലീഡ് നേടുകയും ചെയ്തശേഷമാണ് വെസ്റ്റ് ബ്രോംവിച്ചിനെതിരെ ലീസസ്റ്റര്‍ സമനില പാലിച്ചത്. കളിയുടെ 11-ാം മിനിറ്റില്‍ സലോമണ്‍ റന്ഡണിലൂടെ വെസ്റ്റ് ബ്രോം ലീഡ് നേടി. 30-ാം മിനിറ്റില്‍ ഡാനി ഡ്രിങ്ക്വാട്ടറിലൂടെ ലീസസ്റ്റര്‍ സമനില പിടിച്ചു. പിന്നീട് ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് ആന്‍ഡി കിങിലൂടെ ലീസസ്റ്റര്‍ ലീഡ് നേടിയെങ്കിലും 50-ാം മിനിറ്റില്‍ ക്രെയ്ഗ് ഗാര്ഡനറിലൂടെ വെസ്റ്റ് ബ്രോം സമനില പിടിച്ചു. സമനിലയില്‍ കുടുങ്ങിയെങ്കലും 28 കളികളില്‍ നിന്ന് 57 പോയിന്റുമായി ലീസസ്റ്റര്‍ തന്നെയാണ് ഒന്നാമത്.
മറ്റൊരു മത്സരത്തില്‍ എവര്ട്ടണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ലയെ കീഴടക്കി. എവര്ട്ടണ് വേണ്ടി അഞ്ചാം മിനിറ്റില്‍ ഫ്യൂനസ് മോറി, 30-ാം മിനിറ്റില്‍ ആരോണ്‍ ലെനോണ്‍, 60-ാം മിനിറ്റില്‍ റൊമേലു ലുകാകു എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ 79-ാം മിനിറ്റില്‍ റൂഡി ഗസ്റ്റഡെ വില്ലയുടെ ആശ്വാസം.
മറ്റൊരു കളിയില്‍ ഏഴാം സ്ഥാനത്തുള്ള സതാംപ്ടണെ 15-ാമതുള്ള ബേണ്‍സ്മൗത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ചു. സ്റ്റീവ് കുക്ക്, ബെനിക് അഫോബെ എന്നിവര്‍ ബേണ്‍സ്മൗത്തിന്റെ സ്കോറര്‍മാര്‍. സണ്ടര്‍ലാന്‍ഡ്-ക്രിസ്റ്റല്‍ പാലസ് കൡ 2-2ന് സമനിലയിലും പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: