മാഡ്രിഡ്: കഴിഞ്ഞ ശനിയാഴ്ച മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഇന്നലെ കളത്തിലിറങ്ങിയ അത്ലറ്റികോ മാഡ്രിഡിന് മിന്നും ജയം. റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്ലറ്റികോ വിജയിച്ചത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്ന അത്ലറ്റികോക്ക് വേണ്ടി ആദ്യ ഗോള്‍ സോസിഡാഡ് താരം ഡീഗോ റയസിന്റെ സംഭാവനയായിരുന്നു. പിന്നീട് 46-ാം മിനിറ്റില്‍ സോള്‍ നിഗ്വസും 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അന്റോണിയോ ഗ്രിസ്മാനും അത്ലറ്റികോക്കായി ഗോള്‍ കണ്ടെത്തി.
കളിയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയ അത്ലറ്റികോ താരങ്ങള്‍ എട്ടാം മിനിറ്റിലാണ് മുന്നിലെത്തിയത്. പോസ്റ്റിന് മുന്നിലേക്ക് വന്ന ബോള്‍ വീണുകിടന്ന് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഡീഗോ റയസിന്റെ കാലില്‍ത്തട്ടി സ്വന്തം വലയില്‍ പന്തെത്തുകയായിരുന്നു. 46-ാം മിനിറ്റില്‍ ലൂസിയാനോ വീറ്റോയുടെ ക്രോസ് സ്വീകരിച്ച് സോള്‍ നിഗ്വസ് ബോക്സിനുള്ളില്‍ നിന്നും പായിച്ച ഷോട്ട് വലയിലെത്തിയതോടെ അത്ലറ്റികോ 2-0ന്റെ ലീഡ് നേടി. 60-ാം മിനിറ്റില്‍ അത്ലറ്റികോക്ക് അനുകൂലമായി പെനാല്‍റ്റി. അന്റോണിയോ ഗ്രീസ്മാനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി സ്പോട്ട്കിക്ക് അനുവദിച്ചത്.
കിക്കെടുത്ത ഗ്രിസ്മാന് ലക്ഷ്യം പിഴച്ചില്ല. 27 കളികളില്‍ നിന്ന് 61 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 26 കളികളില്‍ നിന്ന് 66 പോയിന്റുള്ള ബാഴ്സയാണ് ഒന്നാമത്. മറ്റൊരു മത്സരത്തില്‍ ലാസ് പല്‍മാസ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഗറ്റാഫെയെ തകര്‍ത്തു. ഡൊമിനിഗസിന്റെ ഇരട്ടഗോളും ഡാ സില്‍വ, വിയേറ റാമോസ് എന്നിവരുടെ ഗോളുമാണ് ലാസ് പല്‍മാസിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: