പത്തനംതിട്ട: വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ തേടി വനത്തില്‍ പോയ ആള് വന്യജീവിയുടെ ആക്രമണത്തില്‍ മരിച്ചു. ആങ്ങമൂഴി പാലത്തടി വടക്കേമണ്ണില്‍ ബേബി(61) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം.
ആടിന് തീറ്റ ശേഖരിക്കാനാണ് ഇയാള്‍ വനത്തില്‍ പോയതെന്നാണ് ബന്ധുക്കള്‍. കുറേ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈലില്‍ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് ബേബിയുടെ വീട്ടിലെ ടാപ്പിങ്ങ് തൊഴിലാളി തമ്പി ആളെ തെരഞ്ഞു കാട്ടിലേക്കു പോയി. അവിടെ തോട്ടില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് കിടക്കുന്നതായി കണ്ടു.
ബേബിയെ കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് തമ്പി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെ കൂട്ടി വാഹനത്തില്‍ കയറ്റി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ ഏതുമൃഗത്തിന്റെ അക്രമമാണെന്ന് പറയാന്‍ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
ലീലാമ്മയാണ് ബേബിയുടെ ഭാര്യ. മക്കള്‍: പ്രിന്‍സി, പ്രിയ, പ്രീതി. മരുമക്കള്‍: ബിജു, റോയ്, റോബിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: