തിരൂര്‍ (മലപ്പുറം): കണക്കുകളനുസരിച്ച് ഡിവൈഎഫ്ഐ മെമ്പര്‍മാര്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ ആളില്ല. സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഈ ഏറ്റുപറച്ചില്‍. സമരങ്ങള്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അണികളുടെ കുറവാണ്. ഈ മാറ്റം ആശങ്കാജനകമാണെന്നും സമ്മേളനം വിലയിരുത്തി.
കുറച്ചുകാലങ്ങളായി സിപിഎം വര്‍ഗീയ ധ്രൂവീകരണം ശക്തമായി നടത്തികൊണ്ടിരുന്ന മലപ്പുറം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടത്തുന്നതിലൂടെ നേട്ടം പ്രതീക്ഷിച്ചിരുന്നു. പക്ഷേ വിചാരിച്ചതുപോലെ ആളുകളെ സംഘടിപ്പിക്കാനായില്ല. 2016ല്‍ മരണപ്പെട്ട പ്രമുഖരുടെ പേരിലൊരുക്കിയ സമ്മേളന നഗരിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരെയടക്കം അണിനിരത്തിയിട്ടും യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടില്ല.
സാധാരണ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് മാതൃസംഘടനായായ സിപിഎമ്മാണ്. പക്ഷേ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വളരെ സൂക്ഷിച്ചാണ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുന്നത്. എങ്കിലും ചില കാര്യങ്ങള്‍ പറയുകയും ചെയ്തു. സിപിഎമ്മില്‍ തലനരച്ചവര്‍ മാത്രം കടിച്ചുതൂങ്ങി കിടക്കുകയാണെന്നും യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്നും സമ്മേളനത്തില്‍ പരാതി ഉയര്‍ന്നു. ഊര്‍ജ്ജസ്വലതയില്ലാത്ത നേതൃത്വത്തിന് സമരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്നില്ല. ചില അനാവശ്യ ഇടപെടലുകള്‍ പ്രവര്‍ത്തകരില്‍ ഭിന്നത സൃഷ്ടിക്കുന്നുവെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രശ്നം എന്തെന്ന് തുറന്ന് പറയുന്നില്ല.
സംഘടനാതലത്തിലെ പോരായ്മകളാണ് മുന്‍കൂട്ടി നിശ്ചയിച്ച സമരങ്ങള്‍വരെ പരാജയപ്പെടാന്‍ കാരണമെന്ന് ജില്ലകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍, സ്വരാജിന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പക്ഷേ സിപിഎമ്മിന്റെ അനുവാദം കിട്ടിയാല്‍ രണ്ടുപേരും മാറി പുതിയ നേതൃത്വം വരാനാണ് സാധ്യത.
സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ഘോരഘോരം വാദിക്കുന്ന ഡിവൈഎഫ്ഐക്കുള്ളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. 20 ശതമാനം സംവരണം നല്‍കണമെന്ന് മുന്‍കാല സമ്മേളനങ്ങള്‍ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല. പുതിയ മെമ്പര്‍മാരില്‍ കൂടുതലും സ്ത്രീകളാണെന്ന് അവകാശപ്പെടുന്ന നേതാക്കളോട് അവരില്‍ എത്രപേര്‍ സംഘടനാ ചുമതലയിലുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഡിവൈഎഫ്ഐയിലെ ചിലര്‍ക്കെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ വലിയ വിവാദങ്ങളൊന്നും ഉണ്ടാക്കാതെയാണ് സമ്മേളനം തിരൂരില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: