ഇടുക്കി: പീരുമേട് തെക്കേമലയില്‍ റ്റിആര്‍ ആന്‍ഡ് റ്റി കമ്പനിയില്‍ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി. അലക്സാണ്ടറെ ആക്രമിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തില്‍. പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ ഇ.എസ്. ബിജിമോളാണ് ഒന്നാം പ്രതിയും സിപിഎം കൊക്കയാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രബാബു രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കെതിരെ, പത്ത് വര്‍ഷം കഠിന തടവ് വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ച് ശരീര ഭാഗങ്ങള്‍ക്ക് ഒടിവ് വരുത്തുക എന്ന 333-ാം വകുപ്പാണ് പ്രധാനമായിട്ടുള്ളത്. ലോക്കല്‍ പോലീസ് നടത്തയ അന്വേഷണത്തില്‍ ബിജിമോള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മൂന്നൂറോളം പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ 2015 ജൂലൈ 3ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് 80 പേര് മാത്രമാണ് പ്രശ്ന സ്ഥലത്തുണ്ടായിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവം നടന്ന ജൂലൈ 3 സെന്റ്തോമസ് ദിനമായിരുന്നു. പ്രശ്നമുണ്ടായപ്പോള്‍ പള്ളിയില്‍ പോയി മടങ്ങിവന്നര് ബഹളം കേട്ട് ഓടിക്കൂടിയിരുന്നു. ഇതാണ് വന്‍ജനക്കൂട്ടമായി പോലീസ് എഫ്ഐആറില്‍ എഴുതിച്ചേര്‍ത്തത്. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള 52 പേരെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഇതില്‍ 42 പേരെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബിജിമോള്‍ എംഎല്‍എയെ കഴിഞ്ഞ ദിവസം പീരുമേട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചോദ്യം ചെയ്തത്. സ്ത്രീ എന്ന പരിഗണന വച്ചാണ് ഇവരെ ഗസ്റ്റ് ഹൗസില്‍ വച്ച് ചോദ്യം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം ജോണ്സണ് ജോസഫ് ജന്മഭൂമിയോട് പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഭയന്ന് ബിജിമോളും സിപിഎം നേതാവ് ചന്ദ്രബാബുവും ഹൈക്കോടതിയില്‍ രഹസ്യമായി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ക്രൈംബ്രാഞ്ചിനോട് കേസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാതെ കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് നീക്കം.
വരും ദിവസങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് അയച്ചുകൊടുക്കും. കേസ് ഡയറി പരിശോധിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള അനുമതി ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചാലുടന്‍ പീരുമേട് കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: