ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് അഴിമതി കേസിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം, ദയാനിധി മാരന്, കലാനിധി മാരന് എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന കേസില്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ നയിച്ചവര്‍ക്കും നടപടികള്‍ നിയന്ത്രിച്ചവര്‍ക്കും മറ്റു പ്രമുഖര്ക്കുമെതിരേയുള്ള അന്വേഷണക്കുരുക്കുകള്‍ മുറുകുകയാണ്.
എയര്‍സെല്‍-മാക്സിസ് കേസില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല കേന്ദ്രസര്‍ക്കാരിനെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാരിന്റെ നിലപാട് എന്തുമാകട്ടെ, തങ്ങളെ സ്വാധീനിക്കാന്‍ ആര്‍ക്കും സാധിക്കില്ല, ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ് തെളിവുകള്‍ ശേഖരിക്കുന്നതിനുള്ളത്. ശരിയായ തെളിവുകളുമായാണ് ഏജന്‍സികള്‍ വരുന്നതെങ്കില്‍ കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കും. കേസില്‍ ഏത് ശക്തന് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വിചാരണ നേരിടേണ്ടിവരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
കേസന്വേഷണം ഏറ്റവും നിര്‍ണ്ണായക ഘട്ടത്തിലാണ്. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയ ശേഷമേ നടപടികളേക്ക് കടക്കൂ. കേസന്വേഷണത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മുന്‍ധനമന്ത്രി പി.ചിദംബരം, മകന് കാര്‍ത്തി ചിദംബരം എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രണ്ടുദിവസമായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെടുത്തുകയാണ്. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നടത്തിയത്. ഇന്നലെയും എഐഎഡിഎംകെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു തവണ രാജ്യസഭ തടസ്സപ്പെട്ടു.
എയര്‍സെല്‍-മാക്സിസ് കരാറുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ പങ്കു വ്യക്തമാക്കുന്നതാണെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വിവാദ കരാറിന് അനുമതി നല്‍കിയത് ചിദംബരമാണ്.
എയര്‍സെല്ലിന്റെ നൂറുശതമാനം ഓഹരികളും മാക്സിസ് കമ്പനി സ്വന്തമാക്കിയത് രാജ്യത്തെ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ 2006ല്‍ വിദേശ നിക്ഷേപ അനുമതി തേടി ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡിനെ സമീപിച്ച ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വ്വീസസിന് വിദേശ നിക്ഷേപ അനുമതി നല്‍കിയത് ധനമന്ത്രി ചിദംബരമാണ്. അതിനാല്‍ത്തന്നെ കേസന്വേഷണം ചിദംബരത്തിലേക്കാണ് പോകേണ്ടതെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: