തിരുവനന്തപുരം: കേരള കരകൗശല വികസന കോര്പ്പറേഷന് ആവിഷ്ക്കരിച്ച 25.15 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ടെക്സ്റ്റൈല്സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പ്മെന്റ് കമ്മീഷണറു (ഹാന്റിക്രാഫ്റ്റ്സ്)ടെ ഭരണാനുമതി ലഭിച്ചു.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1281 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 183 പേരും ഉള്‍പ്പെടെ ആകെ 18,300 കരകൗശല തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 25.15 കോടി രൂപയുടെ പദ്ധതിയില്‍ ആദ്യഗഡുവായി 9.09കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ബാക്കി ഗഡുക്കള്‍ കോര്പ്പറേഷന് ലഭിക്കുമെന്ന് ചെയര്മാന് എം.സി. കമറുദീനും മാനേജിംഗ് ഡയറക്ടര്‍ എസ്.എം. ആരിഫും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കരകൗശല തൊഴിലാളികളുടെ ഉത്പ്പന്നങ്ങളെ കൂടുതല്‍ മികവുറ്റതാക്കുന്നതിന് സഹായകമായ രീതിയില്‍ അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു. കുന്നമംഗലം (കണ്ണൂര്‍)- ബെല്‍മെറ്റല്‍, ആലപ്പുഴ -പ്രകൃതിദത്ത നാരുകള്‍, ചേര്‍പ്പ് (തൃശൂര്‍)- വുഡ്, കടവൂര്‍ (കൊല്ലം)- വൈക്കോല്‍ ചിത്രങ്ങള്‍, നിലമ്പൂര്‍(മലപ്പുറം)- പോട്ടറി എന്നിവിടങ്ങളില്‍ ആയിരിക്കും പുതിയ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുക. ഓരോ സിഎഫ്സികള്ക്കും 60 ലക്ഷം വീതം ആകെ മൂന്നുകോടി രൂപയാണ് അനുവദിച്ചത്.
പൊതുജനങ്ങളെ കരകൗശല മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി സ്കൂളുകള്‍, കോളേജുകള്‍ മറ്റു പൊതുസ്ഥലങ്ങള്‍ തുടങ്ങി കൂടുതല്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ക്രാഫ്റ്റ് അവയര്‍നസ് പ്രോഗ്രാം നടപ്പാക്കും. 2016-17, 2017-18 സാമ്പത്തികവര്‍ഷങ്ങളില്‍ 75 പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കരകൗശല തൊഴിലാളികള്‍ക്ക് കരകൗശല വസ്തുക്കളുടെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉയര്‍ന്ന വരുമാനം ഉറപ്പുവരുത്തുന്നതിന് കരകൗശലവിദ്യക്ക് അനുയോജ്യമായ പുതിയ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഓരോ കരകൗശല തൊഴിലാളിക്കും 10,000 രൂപയുടെ ഉപകരണങ്ങള്‍ നല്‍കും. ഇത്തരത്തില്‍ ആദ്യപടിയായി പതിനായിരം തൊഴിലാളികള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതിക്കാണ് ഇപ്പോള്‍ അനുമതിയായത്. 10 കോടി രൂപ ഇതിനായി അനുവദിച്ചു.
വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ രൂപകല്പനകള് ആവിഷ്ക്കരിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും പരമ്പരാഗത കരകൗശല തൊഴിലാളികളെ പ്രാപ്തരാക്കാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ശില്പശാല സംഘടിപ്പിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി), ക്രാഫ്റ്റ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഡിഐ), കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസൈന്‍ ആന്റ് പ്രോഡക്ട് ഡെവലപ്പ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 20 ബാച്ചുകളിലായി 600 കരകൗശല തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി 60 ലക്ഷം രൂപ അനുവദിച്ചു. ഇതിലൂടെ 200 ഓളം പുതിയ രൂപകല്പനകള് തയ്യാറാക്കാനാകും.
അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന ഇന്റഗ്രേറ്റഡ് ഡിസൈന്‍ ആന്റ് ടെക്നോളജി ഡെവലപ്പ്മെന്റ്പ്രോജക്ട് നടപ്പാക്കും. പരമ്പരാഗത രീതിയില്‍ നിന്നു വ്യത്യസ്തമായി പുതിയ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്നത് ഇതിലൂടെ ലക്ഷ്യമിടുന്നു. അഞ്ച് പരിശീലന പരിപാടികള്‍ക്കായി 42.25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 200 കരകൗശല തൊഴിലാളികള്‍ക്ക് ഇതിലൂടെ പരിശീലനം ലഭിക്കും. 125 പുതിയ രൂപകല്പനകള് തയ്യാറാക്കാനാകും. കരകൗശല ഉത്പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനും തൊഴിലാളികള്‍ക്ക് വിപണിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി ഉത്പാദനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിനും ഉതകുന്ന രീതിയില്‍ ഗാന്ധി ശില്പ ബസാര്‍, ക്രാഫ്റ്റ് ബസാര്‍, എക്സിബിഷന് തുടങ്ങിയവ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഒരു ഗാന്ധി ശില്പ ബസാര്‍, രാജ്യത്തെ വിവിധ നഗരങ്ങളില്‍ 19 ക്രാഫ്റ്റ് ബസാറുകള്‍, 75 പ്രദര്‍ശന വിപണന മേളകള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് 8.38 കോടി രൂപ അനുവദിച്ചു.
ദേശീയ-അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് കോര്‍പ്പറേഷന്റെ കൈരളി ഉത്പ്പന്നങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ വീഡിയോ, പോസ്റ്ററുകള്‍, ബാനറുകള്‍, ഓണ്‍ലൈന്‍ സൈറ്റുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. മാനവ വിഭവശേഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 74.45 ലക്ഷം രൂപയുടെയും ഗവേഷണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 242.63 ലക്ഷം രൂപയുടെയും പദ്ധതി രൂപരേഖകള്‍ ഹാന്റിക്രാഫ്റ്റിന്റെ പരിഗണനയിലാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: