തിരുവനന്തപുരം: ജനറല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കി അനര്‍ഹരായവര്‍ക്ക് മുന്‍ഗണന നല്‍കിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി എംഡിയെ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ഉപരോധിച്ചു.
ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് തുടങ്ങിയവരുടെ ജനറല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റിലാണ് ക്രമക്കേട് സംഭവിച്ചത്. സ്ഥലംമാറ്റ വിഷയത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്ന് എംപ്ലോയീസ് സംഘ് നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആന്റണി ചാക്കോയുമായി എംപ്ലോയീസ് സംഘ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം ഒരുദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പു ലഭിച്ചതിനാല്‍ ഉപരോധസമരം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാര്‍ക്കും അര്‍ഹമായ രീതിയില്‍ സീനിയോറിറ്റി പ്രകാരം സ്ഥലം മാറ്റം നല്‍കണമെന്ന് എംപ്ലോയീസ് സംഘ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നേതാക്കളുടെ ആവശ്യം അംഗീകരിച്ച എംഡി ക്രമക്കേട് പരിഹരിച്ച് പുതിയ സ്ഥലംമാറ്റ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്ന് ഉറപ്പു നല്കി. അര്‍ഹരായവര്‍ക്ക് പുതിയ ലിസ്റ്റില്‍ ഇടമുണ്ടാകുമെന്നും എംഡി വ്യക്തമാക്കി.
കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ്, വൈസ് പ്രസിഡന്റ് അജയകുമാര്‍, സംസ്ഥാന സെക്രട്ടറി പ്രദീപ് വി. നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി റെജി, നേതാക്കളായ ദിലീപ്, പദ്മകുമാര്‍, ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: