കാഞ്ഞങ്ങാട്: നഗരവികസനത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട കാഞ്ഞങ്ങാട് നഗരമിപ്പോള്‍ വേനല്‍ ചൂടിന്റെ കാഠിന്യത്താല്‍ വെന്തുരുകാന്‍ തുടങ്ങി. നഗരത്തില്‍ അതിഞ്ഞാല്‍ മുതല്‍ പുതിയകോട്ട വരെ റോഡിന്റെ ഇരുഭാഗങ്ങളിലും വര്‍ഷങ്ങളായി യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും വഴിയോരവിപണനക്കാര്‍ക്കും തണലേകി നിന്നിരുന്ന വന്‍ മരങ്ങളാണ് ടൗണ്‍ വികസനത്തിനായി ആഴ്ചകള്‍ക്ക് മുമ്പ് മുറിച്ച് മാറ്റിയത്. മരങ്ങള്‍ കടപുഴകിയതോടെ വേനല്‍ ചൂടില്‍ കത്തിയമരുന്ന നഗരമായി കാഞ്ഞങ്ങാട് മാറി. കെഎസ്ടിപി റോഡ് വികസനത്തെ തുടര്‍ന്നാണ് മരങ്ങള്‍ അധികൃതമായും അനധികൃതമായും വെട്ടിമാറ്റപ്പെട്ടത്. ഇതിന്റെ പിന്നില്‍ പ്രത്യേക മാഫിയ തന്നെ പ്രവര്‍ത്തിച്ചതായുള്ള സൂചനകളാണ് പറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരുകളുടെ പിന്തുണകൂടി അനധികൃത മരം മുറിക്കലിന് ലഭിച്ചു.
നഗരത്തിലെ റോഡ് വികസനത്തിന് യഥാര്‍ത്ഥത്തില്‍ 28 മരങ്ങള്‍ മാത്രമേ മുറിക്കാന്‍ വനംവകുപ്പ് അനുവാദം നല്‍കിയിരുന്നുള്ളവെന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാല്‍ അതി ദയനീയമായി മുറിച്ച് മാറ്റപ്പെട്ടത് 747 മരങ്ങള്‍. നഗരത്തില്‍ 13 മീറ്റര്‍ വീതി മാത്രമാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിന് പുറത്തുള്ള മരങ്ങളും മുറിച്ചുമാറ്റിയവയില്‍പ്പെടും. കാഞ്ഞങ്ങാട് ജീവന് ബാബു സബ്കളക്ടറായിരുന്ന സമയത്ത് കെഎസ്ടിപി റോഡ് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നാലുവരിപാതയും സര്‍വീസ് പാതയും നിര്‍മാണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണം നഗരത്തിലെ പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കെട്ടുകെട്ടിച്ചു. നാലുവരിപാത വികസനം എന്ന തരത്തില്‍ ജനങ്ങളെ വിശ്വസിപ്പിച്ചാണ് അനധികൃത മരം കയ്യേറ്റം നടന്നിട്ടുള്ളത്.
മരം മുറിക്കുന്നതിനെ എതിര്‍ക്കാതിരുന്നത് ഇതുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. വികസന വിരോധികളെന്ന് മുദ്രകുത്താതിരിക്കാനാണ് മരം മുറിക്കല്‍ അന്ന് തടയാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. മരംമുറിക്കലിനോട് സര്‍വാത്മനാ സഹകരിച്ച നഗരത്തിലെ ജനങ്ങളോട് വിശ്വാസ വഞ്ചനയാണ് നഗരസഭ അധികൃതരും വനംവകുപ്പും കാണിച്ചതെന്നു ആരോപണമുണ്ട്. അനധികൃതമായി മരംമുറിച്ചു മാറ്റപ്പെട്ടെങ്കിലും അതിനെതിരെ യാതൊരു നടപടിയും വനംവകുപ്പും സ്വീകരിച്ചിട്ടില്ല.
മരങ്ങളുടെ തണലില്‍ ചെറുകിട വ്യാപാരം ചെയ്തിരുന്നവര്‍ക്ക് ഇന്ന് അന്നം മുട്ടിയിരിക്കുന്നു. റോഡ് വികസനം പറഞ്ഞ് മരങ്ങള്‍ ധൃതിയില്‍ മുറിച്ചുമാറ്റപ്പെട്ട നഗരത്തില്‍, ക്രമക്കേട് ആരോപിച്ച് റോഡ് നിര്‍മാണവും നിലച്ചു. ഉച്ചയായാല്‍ യാത്രക്കാര്‍ക്ക് തണലേകാന്‍ ഒരു മരംപോലും ഇന്ന് നഗരത്തില്‍ അവശേഷിക്കുന്നില്ല. വികസനം കൊതിച്ച് പ്രകൃതിയെ ഇല്ലാതാക്കുന്നത് കണ്ട് വേദനയുണ്ടെങ്കിലും പ്രതികരിക്കാതിരുന്ന ജനം ഇന്ന് വഞ്ചിതരായിരിക്കുകയാണ്. അധികൃതര്‍ക്ക് ആത്മസംതൃപ്തിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: