കാസര്‍കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാകളക്ടര്‍ ഇ ദേവദാസന് ഉദ്ഘാടനം ചെയ്തു. ഇലക്ഷന് വരണാധികാരി, ഉപവരണാധികാരി, തഹസില്‍ദാര്‍മാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഒരു വെബ്സൈറ്റ് ആരംഭിക്കും. വെബ്സൈറ്റില്‍ ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ ലിങ്കുകള്‍ ഉണ്ടാകും. ഇ-പരിഹാരം എന്ന ലിങ്കില്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികള്‍ രേഖപ്പെടുത്താം. പരാതികളിന്മേലുളള നടപടികള്‍ ഓണ്‍ലൈനിലൂടെ തന്നെ ജനങ്ങള്‍ക്ക് അറിയാനും സാധിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍, മൈക്ക് അനുമതി, പൊതുയോഗങ്ങള്‍ എന്നിവയ്ക്കുളള അനുമതിക്കായി ഇ-അനുമതിയിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്ക്ക ശേഷം അനുമതിയുടെ പ്രിന്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാം. പോളിംഗ് സംബന്ധമായി ആവശ്യം വരുന്ന വാഹനങ്ങള്‍ക്കായാണ് ഇ-വാഹനം എന്ന ലിങ്ക്. അപേക്ഷ സമര്‍പ്പിച്ച ഉടന്‍ മൊബൈല്‍ ഫോണിലേയ്ക്ക് എസ് എം എസ് സന്ദേശം എത്തും. തുടര്‍നടപടി ക്രമങ്ങളും എസ് എം എസ് ആയി ലഭിക്കും. ബീഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം സോഫ്റ്റ് വെയര്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും സോഫ്റ്റ് വെയര്‍ പരീക്ഷിക്കുന്നത്. സബ് കളക്ടര്‍ മൃണ്മയി ജോഷി ശശാങ്ക്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ആര് പി മഹാദേവകുമാര്‍, ഡപ്യുട്ടി കളക്ടര്‍മാരായ സി ജയന്, ബി അബ്ദുള്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഐടി മിഷന് ട്രെയ്നര്‍ സയിദ് ഹുസ്നി, കളക്ടറേറ്റ് ഐടി സെല്‍ ഉദ്യോഗസ്ഥരായ എ വി സീജ, ടി കെ വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: