കുണ്ടറ: കുണ്ടറയില്‍ കഴിഞ്ഞദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി ആക്രമണം നടത്തി.
കേരളപുരം കൊച്ചാലുംമൂട്ടിലായിരുന്നു അക്രമണപരമ്പര നടന്നത്. സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു എന്നാരോപിച്ച് ഏരിയ സെക്രട്ടറി സജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് ഇടയിലായിരുന്നു അക്രമണം.
പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ റോഡ് സൈഡിലുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു. മാമ്പുഴ കൊച്ചാലുംമൂട് ചന്ദുനിവാസില് ഉഷാകുമാരിയുടെ വീട്ടിനുള്ളില്‍ കടന്നുകയറിയ സംഘം വീട് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമിസംഘം പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു. ഇരുമ്പുകമ്പികളും പാറ കഷ്ണങ്ങളും കൊണ്ടായിരുന്നു അക്രമണം നടത്തിയത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും നിരവധി കേസുകളിലെ പ്രതികളുമായ ബേബി, സുരേഷ്ബാബു, അജീഷ്, രാജീവ്, രാജേഷ്, ദീപു, ശരത്ത്, സുധീര്‍, വിഷ്ണു, അനില്‍കുമാര്‍, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ഉഷാകുമാരി പോലീസിന് മൊഴി നല്കി. സംഭവസമയത്ത് ഉഷാകുമാരി മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്.
രതീഷ് ഭവനത്തില്‍ രത്നമ്മയുടെ വീട്ടിലെത്തിയ അക്രമിസംഘം കതക് വെട്ടിപൊളിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. കല്ലേറില്‍ ഏഴുവയസുള്ള കുട്ടിക്ക് പരുക്കേറ്റു. വിനയജിത്തിനാണ് തലക്ക് പരുക്കേറ്റത്. തുടര്‍ന്ന് മാമ്പുഴ മരുതൂര്‍ മാധവന്‍പിള്ളയുടെ വീട്ടിലെ ജനല്‍ചില്ലുകളും കസേരകളും സംഘം തകര്‍ത്തു. പോലീസ് നോക്കിനില്ക്കവേയാണ് സിപിഎം അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്.
രണ്ട് മണിക്കൂറോളം പ്രദേശത്ത് ഭീതി പടര്‍ത്തിയായിരുന്നു ആക്രമണ പരമ്പര. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: