കോഴിക്കോട്: ജില്ലയില്‍ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കുടിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എല്‍. സരിത അറിയിച്ചു. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നവര്‍ ശുദ്ധമായ സ്രോതസ്സുകളില്‍നിന്ന് വെള്ളം ശേഖരിക്കേണ്ടതും ഇതിന് ഉപയോഗിക്കുന്ന ടാങ്കുകള്‍ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ചതിന്റെ രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കണം. ഉല്സവങ്ങള്, ആഘോഷങ്ങള്‍, വിവാഹം എന്നിവ നടക്കുമ്പോള്‍ ശീതള പാനീയങ്ങള്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. ആഘോഷങ്ങള്‍ക്ക് ഒരാഴ്ചമുമ്പെ കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നത് ജലജന്യരോഗങ്ങള്‍ തടയാന്‍ വളരെ ഫലപ്രദമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി എല്ലാ ആഘോഷങ്ങളും മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. ഉത്സവ സ്ഥലങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതും തുറന്നുവെച്ച് വില്‍പ്പന നടത്തുന്നതും ഉപയോഗിക്കുന്നതും പകര്‍ച്ചവ്യാധി വ്യാപനത്തിന് കാരണമാവും.
ആഹാരത്തിനു മുന്‍പും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, ഭക്ഷണസാധനങ്ങള്‍ പ്രാണികള്‍ കടക്കാത്തവിധം അടച്ചുസൂക്ഷിക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, മാലിന്യം ശാസ്ത്രീയമായി സംസ്ക്കരിക്കുക, എലിനശീകരണം നടത്തുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവ ജലജന്യരോഗങ്ങള്‍ തടയുന്നതിന് അനിവാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: