ന്യൂദല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള പ്രസംഗത്തിലാണ് മോദി, ജവഹര്‍ലാല്‍ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഉദ്ധരിച്ച് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച്, സഭ തടസപ്പെടുത്തുന്നതിനെതിരെ തുറന്നടിച്ചത്. പ്രസംഗത്തില്‍ മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെയും മോദി പരാമര്‍ശിച്ചു.
പാര്‍ലമെന്റ് ശാന്തമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം അനുവദിക്കണം. ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലമാണ് സഭ. അതിര്‍ത്തികള്‍ പാലിച്ചാല്‍ അത് (ചര്‍ച്ചകള്‍) ഫലപ്രദമാകും. ഇത് ഞാന്‍ പറയുന്നതല്ല, ഇത് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞതാണ്. മോദി പറഞ്ഞു.
പല കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കേണ്ട സ്ഥലമാണ് പാര്‍ലമെന്റ്. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട സ്ഥലമാണ്. സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കേണ്ട സ്ഥലമാണ്. മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം അനിവാര്യമാണെന്നു പറഞ്ഞ സമയത്താണ് മോദി നെഹ്റുവിനെ ഉദ്ധരിച്ചതും. ഈ പരാമര്ശങ്ങള്ക്കിടയില് ഒരിക്കല്‍ പോലും രാഹുലിന്റെ പേരു പറഞ്ഞില്ലെങ്കിലും വിമര്‍ശനം രാഹുലിനു നേരെയാണെന്ന് വളരെ വ്യക്തമായിരുന്നു.
ചരക്ക് സേവന നികുതി ബില്‍( ജിഎസ്ടി) കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലാണ്. അത് നിങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തടഞ്ഞുവച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ നോക്കി പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ ഞാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയാണ്, സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കണം. അവ പാസാക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ഇടനിലക്കാരില്‍ നിന്ന് സംവിധാനത്തെ രക്ഷിക്കാനുള്ളവയാണ് നിയമങ്ങള്‍. മോദി പറഞ്ഞു.
ഞങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിപക്ഷത്തിന് ആശങ്കയുണ്ട്.
അതിനാലാണ് അവര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുന്നത്. ്ചില നേതാക്കളുടെ അപകര്‍ഷതാ ബോധം ഒന്നു കൊണ്ടുമാത്രമാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്.
ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ നമുക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വേണ്ടിയിരുന്നില്ലല്ലോ. കഴിഞ്ഞ 60 വര്‍ഷം കോണ്‍ഗ്രസ് പാവപ്പെട്ടവരെ സഹായിച്ചിരുന്നെങ്കില്‍ ദാരിദ്ര്യം ഇന്നും ഒരു പ്രശ്നമായി തുടരുമായിരുന്നില്ലെന്ന് ഏവരും സമ്മതിക്കും. മോദി പറഞ്ഞു.
പരസ്പരം ആരോപണങ്ങളുമായി സമയം കളയായെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. നിങ്ങളുടെ സഹായമുണ്ടെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയും. നിങ്ങളില്‍ പരിചയ സമ്പന്നരുണ്ട്.
ചിലര്‍ പ്രായം കൂടുന്നതനുസരിച്ചുള്ള പക്വത കാട്ടുന്നില്ല. മുന്‍പ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് അമേരിക്കയില്‍ ഒബാമയെ സന്ദര്‍ശിക്കുന്ന സമയത്ത്, ഒരു കോണ്‍ഗ്രസ് നേതാവ് സ്വന്തം സര്‍ക്കാരിന്റെ ബില്‍ പരസ്യമായി കീറിയെറിഞ്ഞു. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിക്കണം. രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.കഴിഞ്ഞ 14 വര്‍ഷം കൊണ്ട് വിമര്‍ശനങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ താന്‍ പഠിച്ചുകഴിഞ്ഞു. ദാ അടുത്തൊരെണ്ണം കൂടി, വിനയത്തോടെ ആ വിമര്‍ശനവും ഞാന്‍ ഏറ്റുവാങ്ങുന്നു. താങ്കള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്ന കോണ്‍ഗ്രസ് അംഗം കാന്തിലാല്‍ ഭൂരിയയുടെ വിമര്‍ശനം ഏറ്റുവാങ്ങി മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: