മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ 20 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കായിക പുരോഗതിയെ ലക്ഷ്യമാക്കി 2008 മുതല്‍ ആരംഭിച്ച സമഗ്രകായിക വികസന പദ്ധതി മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടങ്ങി. 31ന് അവസാനിക്കും. വിദ്യാലയങ്ങളില്‍ നടത്തുന്ന കായിക പരിശീലനത്തിലൂടെ കണ്ടെത്തുന്ന കായിക ക്ഷമതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്കി മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അത്ലറ്റിക്സിലും വോളിബോളിലുമാണ് പ്രധാനമായും പരിശീലനം നല്‍കിവരുന്നത്. കഴിഞ്ഞ 7 വര്‍ഷക്കാലത്തിനിടയില്‍ വിവിധ കായിക മീറ്റുകളില്‍ തിളങ്ങിയ മട്ടന്നൂര്‍ സബ് ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മട്ടന്നൂര്‍ നഗരസഭയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു. സംസ്ഥാന ജില്ലാ സ്കൂള്‍ കായികമേളയില്‍ മികച്ച വിജയം നേടിയവരും ജൂനിയര്‍ ദേശീയ വോളീബോള്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.പി.വിഷ്ണു, കെ.ജുനൈദ്, അത്ലറ്റ് കെ.അതില്‍ എന്നിവര്‍ കായിക വികസന പദ്ധതിയിലൂടെ പരിശീലനം നേടിയവരാണ്.
മികച്ച ഗ്രൗണ്ടോ കായിക ഉപകരണങ്ങളോ നഗരസഭയിലെ പല വിദ്യാലയങ്ങളിലും ഇല്ല. കായികാധ്യാപകരാണെങ്കില് ആകെ രണ്ട്പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. കായിക ഉപകരണങ്ങളും കായിക പരിശീലകരെയും ലഭ്യമാക്കി മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍വെച്ചാണ് പരിശീലനം നല്‍കുന്നത്.
നഗരസഭാ ചെയര്മാന് കെ.ഭാസ്കരന്, വിദ്യാഭ്യാസകാര്യ സമിതി ചെയര്മാന് വി.ദാമോദരന്‍, ഇംപ്ലിമെന്റംഗ് ഓഫീസര്‍ പി.ശശിധരന് കോ-ഓഡിനേറ്റര്‍മാരായ പി.ബഷീര്‍, വോളീബോള്‍ കോച്ച് എന്‍.സഹജന്, ജില്ലാ അസോസിയേഷന് സെക്രട്ടറി ഇ.സുധീര്‍, കായിക പരിശീലകരായ കെ.കെ.മുകുന്ദന്, പി.പി.മൊയ്തു എന്നിവരാണ് പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരവും ജെഴ്സിയും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: