തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്. കേരള കോണ്‍ഗ്രസ്(എം)പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.സി. ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരാണ് പാര്‍ട്ടിവിട്ടത്. മൂവരും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളാണ്. ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് വിമതരുടെ തീരുമാനം. കോണ്‍ഗ്രസ് ജെ പുനരുജ്ജീവിപ്പിച്ച് ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു മൂവരും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിവിട്ട സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം ഒമ്പതിന് തിരുവനന്തപുരത്ത് ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാണിയും ജോസ് കെ. മാണിയും ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ്. ജനാധിപത്യരീതികളെ തകിടം മറിക്കുന്ന കുടുംബവാഴ്ചയാണ് പാര്‍ട്ടിയില്‍. രാഷ്ട്രീയമായോ ഭരണപരവുമായോ ഒരു കഴിവുമില്ലാത്ത ജോസ് കെ. മാണിക്കുവേണ്ടി കഴിവുറ്റ ചെറുപ്പക്കാരെയും തഴക്കവും പഴക്കവുമുള്ള നേതാക്കളെയും കെ.എം. മാണി അകറ്റി നിര്‍ത്തുകയാണ്. മക്കള്‍ രാഷ്ട്രീയത്തിനും കുടുംബവാഴ്ചയ്ക്കും വഴിയൊരുക്കുന്ന മാണിയുമായി സന്ധി ചെയ്യാനാകില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ കെ.എം. മാണി പാര്‍ട്ടിയെ ഭരണഘടനാ പ്രതിസന്ധിയിലാക്കിയെന്നും ആന്റണി രാജു ആരോപിച്ചു. മുന്നണി വിട്ടതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് കേരളാ ഫീഡ്സ് ചെയര്മാന് സ്ഥാനവും ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്മാന് സ്ഥാനത്തു നിന്ന് ആന്റണി രാജുവും രാജി വച്ചു.
അതേസമയം വിമതരുടെ ഇടത് പ്രവേശനം സുഖകരമാകില്ല. ഭരണമുന്നണിയില്‍ നിന്നും സ്ഥാനം മോഹിച്ചെത്തുന്നവരെ സ്വീകരിക്കുന്നത് സൂക്ഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന് തുറന്നടിച്ചു. യാതൊരു പരിശോധനയുമില്ലാതെ ഇവരെ സഹകരിപ്പിക്കാനാവില്ലെന്നാണ് വിഎസിന്റെ നിലപാട്. എന്നാല്‍ ആശയപരമായി നിലപാടറിഞ്ഞേ സഹകരിപ്പിക്കൂ എന്ന് കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. സിപിഎം നേതാക്കളുടെ പ്രേരണമൂലമാണ് ഫ്രാന്‍സിസ് ജോര്‍ജ്ജും കൂട്ടരും കേരളാകോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ വിഎസ് എതിര്‍പ്പുമായി എത്തിയതോടെ എല്‍ഡിഎഫിലേക്കുള്ള പ്രവേശനം എളുപ്പമാകില്ല. വിഎസിനെ മയപ്പെടുത്താനാകുമെന്നാണ് കോടിയേരിയുടെ കണക്കു കൂട്ടല്‍.
പാര്‍ട്ടി വിട്ട ആന്റണി രാജുവും കൂട്ടരും മാണിയെ തുറന്നാക്രമിച്ചു. മന്ത്രിയെന്ന നിലയില്‍ കെ.എം.മാണിയുടെ പ്രവര്‍ത്തനം സുതാര്യമായിരുന്നില്ല. ബാര്‍ കോഴ ആരോപണങ്ങളെ നേരിടാന്‍ പാര്‍ട്ടിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ പ്രതിരോധത്തിലായ പാര്‍ട്ടിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതികളുമായി സന്ധി ചെയ്യേണ്ടി വന്നു. മാണി കോഴ വാങ്ങിയില്ലെന്ന് താന്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും നിയമപരമായി അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ കഴിയില്ലെന്നു മാത്രമാണ് പറഞ്ഞതെന്നും ആന്റണി രാജു അവകാശപ്പെട്ടു. എന്നാല്‍ വിമതരുടെ ആരോപണം മാണിയും പിജെ ജോസഫും നിഷേധിച്ചിട്ടുണ്ട്. വ്യക്തികളുടെ രാജി പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: