ആലപ്പുഴ: ബിജെപി പ്രവര്‍ത്തകയായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി രാത്രി 11മണിവരെ നിര്‍ത്തി അവഹേളിച്ചതായി പരാതി. മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടര്‍ന്ന് കൗണ്‍സിലറുടെ സഹോദരനെതിരെ പോലീസ് കള്ളക്കേസെടുക്കുകയും ചെയ്തു.
പോലീസ് നിലപാടിനെതിരെ ജില്ലാ പോലീസ് മേധാവി, ആലപ്പുഴ ഡിവൈഎസ്പി, വനിതാ കമ്മീഷന്, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയതായും കൊറ്റംകുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ പാര്‍വ്വതി സംഗീത് അറിയിച്ചു.
രണ്ടിന് വൈകിട്ട് നാലിന് സഹോദരനൊപ്പം ബൈക്കില്‍ വരികയായിരുന്ന കൗണ്‍സിലറെ വാഹനം തടഞ്ഞുനിര്‍ത്തി രണ്ടംഗസംഘം അസഭ്യം പറഞ്ഞു.
തുടര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സഹോദരന് തടഞ്ഞു. ഇതിനിടെ അതുവഴി വന്ന പാര്‍വ്വതിയുടെയും സഹോദരന്റെയും സുഹൃത്തുക്കള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക കൊണ്ടുപോകുകയായിരുന്നു.
അക്രമിസംഘത്തില്‍പ്പെട്ട ശ്യാംമോഹന്റെ അച്ഛന് മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍വ്വതിയുടെ സഹോദരനെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു. ജനപ്രതിനിധികൂടിയായ പാര്‍വ്വതിയെ സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ നോര്‍ത്ത് സ്റ്റേഷനില്‍ രാത്രി 11 മണിവരെ നിര്‍ത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു.
എന്നാല്‍ പാര്‍വ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യാതൊരു നടപടിയും നോര്‍ത്ത് പോലീസ് സ്വീകരിക്കാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: