ചേര്‍ത്തല: വിവാദങ്ങള്‍ക്കൊടുവില്‍ സ്വതന്ത്ര കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു, ചേര്‍ത്തല നഗരസഭ 13-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എം. ജയശങ്കറാണ് രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറിയത്. വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമെന്നും ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
അയോഗ്യത സംബന്ധിച്ച തനിക്കെതിരെ കേസുകളുണ്ടെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. കൗണ്‍സിലറും നഗരസഭയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പിടുന്നതിന് നിയമതടസമില്ല. ഇത് സംബന്ധിച്ച് നല്‍കിയിട്ടുള്ള പരാതികള്‍ നിലനില്‍ക്കുന്നതല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതു സംബന്ധിച്ച് കോടതിയില്‍ തനിക്കെതിരെ കേസുള്ളത് അറിയില്ലെന്നും ഇതൊന്നുമല്ല രാജിക്ക് കാരണമെന്നും ജയശങ്കര്‍ പറഞ്ഞു.
വ്യവസായ സംബന്ധമായ ആവശ്യങ്ങള്‍ക്കായി മുംബൈയിലേക്ക് താമസം മാറുന്നതിനാല്‍ ജയിപ്പിച്ച ജനങ്ങളോട് ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന ബോധ്യമായതോടെയാണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന വാര്‍ഡില്‍ 45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയശങ്കര്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഡി.ജ്യോതിഷിന് ഇവിടെ 117 വോട്ട് ലഭിച്ചിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ജയശങ്കര്‍ പിടിച്ചെടുത്തത്. എന്നാല്‍ നിരവധി ആരോപണങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജ്യോതിഷ് ചേര്‍ത്തല കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ നല്കിയ സത്യവാങ്മൂലത്തില്‍ സ്ഥാവര ജംഗമ വസ്തുക്കളുടെ ശരിയായ വിവരങ്ങള്‍ ധരിപ്പിച്ചിട്ടില്ലെന്ന് കാട്ടി ഐപിസി 171, 181 , 125 എ വകുപ്പുകള്‍ പ്രകാരം അഡ്വ.വി.എസ്. രാജന് മുഖേനയാണ് പരാതി നല്‍കിയത്.
കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചെങ്കിലും കേസ് സംബന്ധിച്ച നടപടികള്‍ തുടരുമെന്ന് ഡി.ജ്യോതിഷ് പറഞ്ഞു. കോടതി വിധി പ്രതികൂലമാകുവാനുള്ള സാധ്യതകളുയര്ന്നതോടെയാണ് ജയശങ്കര്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതെന്നും അതിനാലാണ് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയാറാകാത്തതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: