ചെങ്ങന്നൂര്‍: ശിവരാത്രി ദിവസമായ ഏഴിന് മഹാദേവക്ഷേത്രത്തില്‍ ഭഗവാന് ശ്രീപരമേശ്വരന് മുന്പില് പരിശപ്പണം സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശഷം അരയ പ്രമാണിമാര്‍ എത്തും. 1811-ാം വര്‍ഷത്തെ പരിശം വയ്പ്പാണ് ഇത്തവണ നടക്കുന്നത്. മറ്റ് നാല് കരയോഗങ്ങളുടെ സഹകരണത്തോടെ ആലപ്പാട് ശ്രായിക്കാട് അരയജന കരയോഗമാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്.
രാവിലെ ആറിന് ശ്രായിക്കാട് ശ്രീപശ്ചിമേശ്വരം ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന പരിശംവെയ്പ്പ് ഘോഷയാത്ര ആലപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം തുറകളിലെ വിവിധ കരയോഗ ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനുശേഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, ചെട്ടികുളങ്ങര ദേവി ക്ഷേത്രം, കണ്ടിയൂര്‍ മഹാദേവക്ഷേത്രം ഉള്‍പ്പെടെയുള്ള ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6.15ന് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രകിഴക്കേനടയില് എത്തിച്ചേരും.തുടര്‍ന്ന് ദേവസ്വം അധികാരികളും ക്ഷേത്ര ഉപദേശക സമിതിഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഓഡിറ്റേറിയത്തില്‍ വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷണന് അദ്ധ്യക്ഷത വഹിക്കും. പി.സി.വിഷ്ണുനാഥ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.ജി.എം നമ്പൂതിരി, സെക്രട്ടറി രഘു മിഥുല, ക്ഷേത്ര എഒ: ജി.പത്മകുമാര്‍, ധീവര സഭ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് മോളി അജിത്ത്, ധീവരസഭ മാനവ വികസന ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ് ഡി.ചിദംബരന്, ശ്രായിക്കാട് അരയജന കരയോഗം പ്രസിഡന്റ് കെ.ചന്ദ്രദാസ്, സെക്രട്ടറി എം.ആര്. ബിമല്ശിബി എന്നിവര്‍ പ്രസംഗിക്കും.
രാത്രി രണ്ടുമണിയോടെ പരിശംവയ്പ്പ് ചടങ്ങ് നടക്കും. ഇതിനായി ദേവീ ദേവന്മാരെ ശ്രീകോവിലില്‍ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: