തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ചാടിക്കയറിയ ഗുണ്ടാസംഘം ബസ് ജീവനക്കാരെ ആക്രമിച്ചു. വണ്ണപ്പുറം- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബിയോണ ബസിന്റെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസിന്റെ ഡ്രൈവര്‍ ലെനിന്, കണ്ടക്ടര്‍ ഷെഫിന്, ക്ലീനര്‍ അരുണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരയോടെ തൊടുപുഴയില്‍ നിന്നും വണ്ണപ്പുറത്തിന് പുറപ്പെട്ട ബസ് മങ്ങാട്ടുകവലയിലെത്തിയപ്പോഴാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ആക്രമണം നടത്തിയത്. ബസില്‍ നിറയെ ജീവനക്കാരുണ്ടായിരുന്നു. തൊടുപുഴ- പേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അമ്മാസ് ബസിന്റെ ഉടമകളായ നിസാര്‍, സക്കീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കിലും കാറിലും എത്തിയ അക്രമികള്‍ ബസിലേക്ക് പാഞ്ഞ് കയറി കമ്പിവടിയുമായി ബസ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ജീവനക്കാരെ ബസ് യാത്രക്കാരാണ് ആശുപത്രയിലെത്തിച്ചത്. ജീവനക്കാരുടെ മൊഴിയെടുത്ത് പോലീസ് കേസെടുത്തു. ആക്രമണത്തിനിടെ കണ്ടക്ടറുടെ കളക്ഷന്‍ ബാഗും ഡ്രൈവറുടെ സ്വര്‍ണമാലയും കവര്‍ന്നു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ പണി മുടക്കി സ്റ്റേഷന് മാര്‍ച്ച് നടത്താനാണ് തീരുമാനം. മര്‍ദ്ദനമേറ്റ ബസ് ജീവനക്കാര്‍ ബിഎംഎസ് യൂണിയന്റെ സജ്ജീവ പ്രവര്‍ത്തകരാണ്. ഈ കേസില്‍പ്പെട്ടിരിക്കുന്ന പ്രതികള്‍ ഒരാഴ്ച മുന്‍പ് മറ്റൊരു ബസ് ഉടമയെ ആക്രമിച്ച കേസില്‍ പിടിയിലായിരുന്നു. ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും ഗുണ്ടാ ആക്രമണം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: