”എത്രകണ്ടാലും മടുപ്പു തോന്നാത്ത കടലിന്റെ സൗന്ദര്യം പോലെ…, എത്രകേട്ടാലും മതിവരാത്ത സംഗീതത്തിന്റെ മാധുര്യം പോലെ….” 1979 ~ഒക്ടോബര്‍ 26ന് കേരളത്തിലെ തീയറ്ററുകളിലെത്തിയ ഉള്‍ക്കടല്‍ എന്ന ചലച്ചിത്രത്തിന്റെ പരസ്യവാചകം ഇതായിരുന്നു. അസ്തമയസൂര്യനു കീഴെ തിരയടിക്കാന്‍ വെമ്പിനില്ക്കുന്ന ചുവന്ന കടലിന്റെ ആഴങ്ങളിലേക്ക് മുഖം തിരിഞ്ഞു നില്ക്കുന്ന നായകന്റെ ചിത്രമുള്ള പോസ്റ്ററിനു മുകളില്‍ എഴുതിച്ചേര്‍ത്ത വാചകങ്ങളായിരുന്നു അത്. കടലിന്റെ സൗന്ദര്യം വര്‍ണനാതീതമാണ്. പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യം. കടലിന്റെ അകലങ്ങളിലേക്ക് ആഴങ്ങളെ സ്വപ്നം കണ്ട്, നോക്കി നില്ക്കുമ്പോള് മനസ്സില്‍ പ്രണയം മുളപൊട്ടും. കടല്‍ തിരകള്‍ക്ക് രൗദ്രഭാവമാണെങ്കിലും ആഴങ്ങളിലേക്ക്, ആഴങ്ങളിലേക്കത് പ്രണയായാര്‍ദ്രമാകും. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചലച്ചിത്രവും മലയാളിയുടെ മനസ്സില്‍ നിറച്ചത് ആ ആര്‍ദ്രതയാണ്. പ്രണയത്തിന്റെ നനുത്ത സ്പര്‍ശം.
സിനിമ പ്രേക്ഷകരിലേക്കെത്തുന്നതിനും നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോര്‍ജ്ജ് ഓണക്കൂറിന്റെ വിഖ്യാത നോവല്‍ ‘ഉള്‍ക്കടല്‍’ വായനക്കാരുടെ കൈകളിലെത്തിയിരുന്നു. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് നോവലായിരുന്നു അത്. വായനക്കാരുടെ മനസ്സില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും കടലിരമ്പം തീര്‍ത്ത ഉള്‍ക്കടല്‍ നോവലിന് 40 വര്‍ഷം പിന്നിട്ടു. നോവല്‍ പുറത്തു വന്ന കാലത്തു തന്നെ അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അത്തരത്തിലൊരു പ്രണയകാവ്യം മുമ്പ് മലയാളത്തിലുണ്ടായിട്ടില്ല. പ്രണയത്തിന് പുതിയ മുഖവുര എഴുതിച്ചേര്‍ക്കുകയായിരുന്നു ജോര്‍ജ്ജ് ഓണക്കൂര്‍ എന്ന എഴുത്തുകാരന്. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത കാമുകനെയും കാമുകിയെയും അദ്ദേഹം രാഹുലനിലൂടെയും റീനയിലൂടെയും അവതരിപ്പിച്ചു.
പിന്നീടുള്ള കാലത്തു ജനിച്ച എത്രയോ കാമുകന്മാര്ക്ക് രാഹുലന്റെ മുഖമായിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രണയാന്തരീക്ഷം ഏറെ മാറിയിട്ടും ‘ഉള്‍ക്കടല്‍’ എന്ന നോവല്‍ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നോവലിന്റെ പുനര്‍വായനയില്‍ വീണ്ടും ചിന്തിച്ചു. കാലാതിവര്‍ത്തിയായ പ്രണയത്തിന്റെ ഭാവങ്ങളാണ് എഴുത്തുകാരന് നോവലില്‍ ചാലിച്ചു ചേര്‍ത്തിരിക്കുന്നത് എന്നതു തന്നെയാണ് അതിനു കാരണം. നോവല്‍ സിനിമയായപ്പോള്‍ നോവലില്‍ നിന്ന് വലിയ വ്യത്യാസമൊന്നും പ്രേക്ഷകന് അനുഭവപ്പെട്ടില്ല. നോവലിലെ രാഹുലനെയും റീനയെയും അനുഭവിച്ചതു പോലെ തന്നെയായിരുന്നു സിനിമയിലെ കഥാപാത്രങ്ങളും അനുഭവവേദ്യമായത്. നോവലില്‍ വിവരിച്ച പ്രണയഭാവങ്ങള്‍ അതിലൂം തീവ്രമായി തന്നെ സിനിമയിലും അനുഭവിക്കാനായി. ജോര്‍ജ്ജ് ഓണക്കൂര്‍ എന്ന എഴുത്തുകാരനും കെ.ജി.ജോര്‍ജ്ജെന്ന സംവിധായകനും തമ്മിലുള്ള പാരസ്പര്യമായിരുന്നു അത്.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി ഈ നോവല്‍ അക്ഷരങ്ങളായും വെള്ളിത്തിരയിലെ ദൃശ്യങ്ങളായും മലയാളി ഹൃദയങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും ഉള്‍ക്കടല്‍ നോവലും സിനിമയും സൃഷ്ടിച്ച തരംഗം, അക്കാലത്തിനു ശേഷം ജനിച്ച്, വായനയെയും സിനിമയെയും സ്നേഹിച്ച യുവത്വത്തിനും ഹരമായി മാറി. പുസ്തകത്തെ കുറിച്ച് കൈമാറിവന്ന ഭാഷണങ്ങളില്‍ ആകൃഷ്ടരായവര്‍ പുസ്തകം തേടിപ്പിടിച്ച് വായിച്ചു. ഇക്കാലത്തിനിടയില്‍ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി. ഓരോ വായനയും അസാധാരണമായ അനുഭൂതിയാണ് വായനക്കാരനിലേക്ക് സന്നിവേശിപ്പിച്ചത്.
സംഘര്‍ഷഭരിതമായ, എങ്കിലും പ്രണയാതുരമായ രാഹുലന്റെ മനസ്സാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണത്. പ്രണയം ഏറ്റവും സൗന്ദര്യവത്താകുന്നത് വിരഹം അനുഭവിക്കുമ്പോഴാണെന്ന് പറയാറുണ്ട്. ഉള്‍ക്കടലില്‍ വിരഹത്തിനാണ് മുന്‍തൂക്കം.
വിരഹത്തിന്റെ വേദനയില്‍ ചെന്നു മുട്ടുമ്പോഴാണ് പ്രണയത്തിന് അര്‍ഥമുണ്ടാകുന്നത്. കേരളത്തിലെ കാമുകന്മാര്ക്ക് കാലങ്ങളോളം രാഹുലന്റെ മുഖമായിരുന്നു എന്നു മലയാളിക്കു തോന്നിയത് അക്കാരണത്താലാണ്. ഉള്‍ക്കടലിലെ രാഹുലന്റെ പ്രണയം സത്യമായിരുന്നു. വിരഹത്തില്‍ നീറിപ്പുകഞ്ഞത് അതിനാലാണ്. അക്കാലത്ത് സത്യമുള്ള ഏതു പ്രണയത്തിനും രാഹുലന്റെ മുഖമുണ്ടായതും മറ്റൊരു കാരണത്താലല്ല.
ശിഥിലമായിപ്പോയ രണ്ടു പ്രണയങ്ങള്‍ക്കു ശേഷം താന്‍ പഠിപ്പിക്കുന്ന കോളേജില്‍ത്തന്നെ നായകന് തന്റെ പ്രാണസഖിയെ കണ്ടെത്തുന്നതാണ് ഉള്‍ക്കടലിന്റെ കഥയുടെ ചുരുക്കം. നോവല്‍ സിനിമയായപ്പോള്‍ വോണുനാഗവള്ളി നായകനായി. ആ സിനിമ കണ്ടവരെല്ലാം പറഞ്ഞു വേണുനാഗവള്ളിക്കു മാത്രമേ രാഹുലനാകാന്‍ കഴിയുകയുള്ളു എന്ന്. പിന്നീട് നിരവധി ചലച്ചിത്രങ്ങളില്‍ അദ്ദേഹം പരാജയപ്രണയത്തിന്റെ ദുഃഖഭാരം ശിരസ്സിലാവാഹിച്ച നായകന്മാരെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഉള്‍ക്കടലിലെ രാഹുലനോളം വന്നില്ല.
രണ്ടോ മൂന്നോ വയസ്സിന് മൂത്ത തുളസി എന്ന കളിക്കൂട്ടുകാരിയായിരുന്നു അയാളുടെ ആദ്യകാമിനി. പുഴയില്‍ മുങ്ങിമരിച്ച തുളസിയോടൊപ്പം ശവമായി ഒഴുകാന്‍ അയാള്‍ ആഗ്രഹിച്ചു. അത്രയ്ക്കു പ്രണയമായിരുന്നു രാഹുലന് തുളസിയോട്. തുളസിയുടെ വിരഹം സൃഷ്ടിച്ച വേദന മറക്കാന്‍ അയാള്‍ക്ക് കഴിഞ്ഞത് കോളേജില്‍ എത്തി റീനയുമായി അടുക്കുമ്പോഴാണ്. എന്നാല്‍ അവിടെയും ദുരന്തമായിരുന്നു അയാള്‍ക്ക് വിധിച്ചത്. ഉദ്യോഗസ്ഥനായ അയാളുടെ ജീവിതത്തിലേക്ക് വസന്തം വിരിച്ചുകൊണ്ടാണ് പിന്നീട് മീര കടന്നുവരുന്നത്. എന്നാല്‍ വളരെപ്പെട്ടന്നുതന്നെ അതും ഇല്ലാതാകുന്നു.
വേണുനാഗവള്ളിക്കൊപ്പം ശോഭയും ജലജയും നായികമാരായി. ഉള്‍ക്കടലിന്റെ പോസ്റ്ററുകളില്‍ നിറഞ്ഞു നിന്നത് ശോഭയുടെ മുഖമായിരുന്നു. വേണുനാഗവള്ളിയുടെ ആദ്യ സിനിമയായിരുന്നു ഉള്‍ക്കടല്‍. ശോഭ അന്നേ താരമായിരുന്നു. സിന്ദൂര ചെപ്പ്, ടാക്സി കാര്‍, അയലത്തെ സുന്ദരി, ദ്വീപ്, ഓര്‍മ്മകള്‍ മരിക്കുമോ, രണ്ടു പെണ്‍കുട്ടികള്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ശോഭ ഇടം പിടിച്ചിരുന്നു. ഉള്‍ക്കടലിലൂടെ ശോഭ ആരാധകരുടെ ഹൃദയം കവര്‍ന്നു. അകാലത്തില്‍ പൊലിഞ്ഞ ആ അഭിനയപ്രതിഭയെ എന്നും ഓര്‍ക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു ഉള്‍ക്കടലിലെ റീന.
ക്യാമ്പസ് പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഉള്ക്കടലിനോളം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. ഉള്‍ക്കടലിനു മൂമ്പും ശേഷവും. സിനിമയിലെ രാഹുലനും ഓണക്കൂറിന്റെ നോവലിലെ രാഹുലനും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. നോവലിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടു തന്നെയായിരുന്നു സിനിമയുടെ സൃഷ്ടിയും. ചിത്രത്തിന്റെ തിരക്കഥയെഴുതിയത് ജോര്‍ജ്ജ് ഓണക്കൂര്‍ തന്നെയാണ്. നോവലിസ്റ്റ് വരച്ചിട്ട രാഹുലനെ തന്നെ കെ.ജി. ജോര്‍ജ്ജ് വെള്ളിത്തിരയിലെത്തിച്ചു. നോവലിലെ കഥാപാത്രങ്ങളെല്ലാം അതേ ചാരുതയോടെയാണ് ചലച്ചിത്രത്തിലുമെത്തിയത്.
ജീവിതയാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവില്‍ നിന്നാണ് താന്‍ കഥകളും നോവലുകളുമെഴുതുന്നതെന്ന് ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞിട്ടുണ്ട്. വാക്ക് സത്യമാണ്. സത്യം ദൈവമാണ്. സത്യമല്ലാത്തതൊന്നും എഴുതാനോ പ്രവര്‍ത്തിക്കാനോ തനിക്കാകില്ലെന്ന് അദ്ദേഹം പറയുന്നു. രാഹുലന്റെ സൃഷ്ടിയിലും ആ സത്യസന്ധത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. രാഹുലന് ഓണക്കൂറിന്റെ ആത്മാംശമുള്ള കഥാപാത്രമാണ്. മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കോളേജ് ക്യാമ്പസിനെ അടുത്തറിഞ്ഞാണ് അദ്ദേഹം എഴുത്ത് സാധ്യമാക്കിയത്. കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം ജീവിതത്തിന്റെ ഏറിയ ഭാഗവും കലാലയവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞിട്ടുള്ളത്. സ്വന്തം കോളേജ് അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഉള്‍ക്കടല്‍ നോവല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
സുഹൃത്തിന്റെ സഹോദരി റീനയുമൊത്ത് രാഹുലന് ജീവിതമാരംഭിക്കുന്നിടത്താണ് നോവലും സിനിമയും അവസാനിക്കുന്നത്. ”റീനേ, ആകാശത്തില്‍ മഴക്കാറുകള്‍ മറഞ്ഞു പോകുന്ന സമയം വരും. അപ്പോള്‍ നക്ഷത്രങ്ങള്‍ തെളിയും. ആ വെളിച്ചത്തിലൂടെ നമുക്ക് നടന്നു നീങ്ങാം. എങ്ങും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നു വരും. എന്നാലും ഗ്രാമത്തില്‍ കുന്നുകളുണ്ട്. പഴയ പുഴ ഇനിയും ഒഴുകും. കുന്നുകളില്‍ നമുക്ക് സവാരി ചെയ്യാം. പുഴയില്‍ നീന്തിത്തുടിക്കാം…..”രാഹുലന്റെ പ്രണയം ആദര്‍ശപരവും തത്ത്വചിന്തകള്‍ക്കൊപ്പം ചേരുന്നതുമായിരുന്നു.
മലയാളി നെഞ്ചേറ്റിയ ഗാനങ്ങളാണ് ഉള്‍ക്കടല്‍ സിനിമയുടെ മറ്റൊരു പ്രത്യേകത. ഒഎന്‍വി രചിച്ച് എം.ബി. ശ്രീനിവാസന് സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍. എല്ലാം ഹിറ്റായിരുന്നു. ‘കൃഷ്ണ തുളസി കതിരുകള്‍ ചൂടും…., ശരദിന്ദു മലര്‍ദീപ നാളം പോലെ…., എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ…., നഷ്ടവസന്തത്തിന് തപ്ത നിശ്വാസമേ…, പുഴയില്‍ മുങ്ങിത്താഴും…’
ക്യാമ്പസ്സുകള്‍ക്ക് പഴയ സത്യസന്ധതയും ആത്മാര്‍ഥതയും പ്രതികരണബോധവും നഷ്ടപ്പെട്ടു പോകുന്ന ഇക്കാലത്താണ് ഉള്‍ക്കടല്‍ എന്ന നോവലിന്റെയും സിനിമയുടെയും പ്രസക്തി വര്‍ധിക്കുന്നത്.
ഓരോ ക്യാമ്പസ് ജീവിതങ്ങളും അവരവരിലേക്ക് ഒതുങ്ങുകയോ സ്വാര്ഥമതികളാകുകയോ ചെയ്യുന്നു. സംഘടനാബോധത്തിനു പകരം രാഷ്ട്രീയാതിക്രമങ്ങളാണ് എങ്ങും. പ്രണയത്തിനു പകരം കലാപവും ചതിയുമാണ്. ഉള്‍ക്കടലിലെ ക്യാമ്പസ് അതൊന്നുമല്ലായിരുന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും ക്യാമ്പസ്സുകളിലെ തീവ്രഭാവനകളാണ് ഉള്‍ക്കടലിലേക്ക് ആവാഹിച്ചത്. നാല്‍പ്പതാം വര്‍ഷത്തിലും നോവല്‍ വായിച്ചുകൊണ്ടേയിരിക്കുന്നതും അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: