കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഒരു ദേശീയ പ്രസ്ഥാനം ഉണ്ടാവണമെന്ന് അന്നത്തെ സര്‍സംഘചാലകായിരുന്ന പരംപൂജനീയ ഗുരുജി 1970ല്‍ തന്നെ പ്രവര്ത്തകന്മാരുടെ മുമ്പാകെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ കാലഘട്ടങ്ങളില്‍ രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളില്‍ സംഘത്തിന്റെ പ്രേരണ സ്വീകരിച്ച സ്വയംസേവകര്‍ കര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരുന്നു. ഇവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്കുവാന് പരംപൂജനീയ ശ്രീ ഗുരുജി അഖില ഭാരതീയ ചുമതലയുണ്ടായിരുന്ന മാന്യ ഭുഷ്കുഡേജിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ യാത്രയിലും ഈ ആശയം പ്രതിഫലിച്ചുവന്നിരുന്നു.
എന്നാല്‍ 1973ല്‍ പരംപൂജനീയ ഗുരുജി സ്വര്‍ഗ്ഗസ്ഥനായി.
1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടുകൂടി ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധിച്ചില്ല. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടുകൂടി അന്നത്തെ സര്‍സംഘചാലക് ബാലാസാഹേബ്ജിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ജുഗരുനഗര് ഭാട്യ സഹകാരിഫാമില് ഒരു യോഗം ചേരുകയുണ്ടായി. അങ്ങനെയാണ് 1979 മാര്‍ച്ച് 4ന് രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത് ഭാരതീയ കിസാന്‍ സംഘ് സ്ഥാപിതമാകുന്നത്. ഈ സ്ഥാപക സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് അടുത്തകാലം വരെ ഭാരതീയ കിസാന്‍ സംഘിന് മാര്‍ഗ്ഗദര്‍ശനം നല്‍കിയത് മാനനീയ ദത്തോപാന്ത് ഠേംഗ്ഡ്ജിയാണ്.
ഭാരതീയ കിസാന്‍ സംഘ് സ്ഥാപക സമയത്ത് ഒന്നുരണ്ടു തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സംഘടന രാഷ്ട്രീയത്തിനതീതമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതേപോലെ കര്‍ഷക സംഘടനകള്‍ തമ്മില്‍ മത്സരം പാടില്ല. കാര്‍ഷിക മേഖലയില്‍ ആരെല്ലാം സദുദ്ദേശത്തോടുകൂടി പ്രവര്‍ത്തിക്കുന്നുണ്ടോ അവരെല്ലാവരെയും ആദരിക്കുക എന്നുള്ളത് നമ്മുടെ കാഴ്ചപ്പാടാണ് എന്നതാണ്.
ഭാരതീയ കിസാന്‍ സംഘിന്റെ രജത ജൂബിലി ആഘോഷിക്കുമ്പോള്‍ (2004) കിസാന്‍ സംഘിന്റെ പ്രവര്‍ത്തനം എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കുക, പിന്നീടുള്ള പത്ത് വര്‍ഷം കഴിയുമ്പോള്‍ ഭാരതത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം തുടങ്ങുക എന്നുള്ളതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ അടുത്ത കാലത്തായി ഭാരതീയ കിസാന്‍ സംഘിന്റെ അഖില ഭാരതീയ കാര്യകാരി ഗുജറാത്തിലെ ഭുജ്ജില്‍ കൂടിയ യോഗത്തില്‍ ഭാരതത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം തുടങ്ങുക എന്ന ലക്ഷ്യമേറ്റെടുത്തത്. ഭാരതീയ കിസാന്‍ സംഘിന്റെ അടിസ്ഥാന യൂണിറ്റ് ഗ്രാമസമിതികളാണ്. ഈ ഗ്രാമസമിതികള്ക്ക് കൊടുത്ത നിര്‍ദ്ദേശം ഭാരതത്തിലെ 80 കോടി കര്‍ഷകരില്‍ ഒരു ശതമാനത്തെയെങ്കിലും അംഗങ്ങളായി ചേര്‍ക്കണം എന്നതാണ്.
ഭാരതീയ കിസാന്‍ സംഘിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ‘ഉല്പന്ന ചെലവിന്റെ അടിസ്ഥാനത്തില്‍ ഉല്പന്നങ്ങള്ക്ക് വില ലഭ്യമാക്കണം’ എന്നുതന്നെയാണ്. ഭാരതീയ കിസാന്‍ സംഘിന്റെ വേറൊരു മുദ്രാവാക്യമാണ് ‘ഹര്കിസാന് ഹമാരാ നേതാ’. ഈ സംഘടനയെ നയിക്കേണ്ടത് കര്‍ഷകര്‍ തന്നെയാണ്. കര്‍ഷകര്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഒരു അഖില ഭാരതീയ സംഘടനക്ക് മാത്രമേ സാധിക്കൂ.
ഭാരതീയ കിസാന്‍ സംഘ് ഭഗവാന് ശ്രീ ബലരാമനെയാണ് ആദര്‍ശ പുരുഷനായി സ്വീകരിച്ചിച്ചിട്ടുള്ളത്. ഭാരതീയ കിസാന്‍ സംഘ് അടുത്തകാലത്തായി സ്വീകരിച്ച മുദ്രാവാക്യമാണ് ‘ജൈവിക് ഗ്രാമം’, ‘തൊഴിലധിഷ്ഠിത ഗ്രാമം’, ‘സ്വച്ഛഗ്രാമം’
കേരളം പോലെയുള്ള സംസ്ഥാനം ഇന്ന് കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന് ജീവിക്കുവാന്‍വേണ്ടിയുള്ള ഭക്ഷണത്തില്‍ പോലും നമുക്ക് സ്വയംപര്യാപ്തത നേടുവാന്‍ സാധിച്ചില്ല. നമ്മള് 30 ദിവസത്തേക്കുള്ള അരി മാത്രമേ ഉല്പാദിപ്പിക്കുന്നുളളൂ. യുവാക്കള്‍ കാര്‍ഷിക മേഖലയില്‍ ആകൃഷ്ടരല്ല. മാരകമായ രാസവളങ്ങളും കീടനാശനികളും കളനാശിനികളും ഉപയോഗിച്ചുകൊണ്ടാണ് നമ്മുടെ കര്‍ഷകര്‍ കൃഷിചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള കൃഷിരീതികൊണ്ട് മണ്ണും, ജലവും, വായുവും വിഷലിപ്തമാകുകയും അതൊരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയുമാണ്. ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം ഗോ സംരക്ഷണത്തിലൂടെയും ഗോവര്ദ്ധനവിലൂടെയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്.
ഈ ഉദ്ദേശലക്ഷ്യം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തണമെങ്കില്‍ ഭാരതീയ കിസാന്‍ സംഘിന്റെ പ്രവര്‍ത്തനം നാം ശക്തിപ്പെടുത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: