കണ്ണൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജില്ലയിലെ സിപിഎമ്മിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും കുഴക്കുന്നു. ഇരു പാര്‍ട്ടികളിലും വിവിധ മണ്ഡലങ്ങളിലേക്ക് മത്സരിക്കാന്‍ താല്പര്യപ്പെട്ട് രണ്ടും മൂന്നും പേരാണ് പരസ്യമായും രഹസ്യമായും രംഗത്തെത്തിയിരിക്കുന്നത്. ഇത് ഇരു പാര്‍ട്ടികളുടേയും നേതൃത്വത്തെ തെല്ലൊന്നുമെല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ എല്‍ഡിഎഫിലേയും യുഡിഎഫിലേയും പ്രബല കക്ഷികളായ കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി തീരുമാനം ഏറെ നീളും. അതേസമയം ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക അടുത്ത ദിവസം പ്രഖ്യാപിക്കും.
11 നിയമസഭാ മണ്ഡലങ്ങളുളള ജില്ലയില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ പലരും തങ്ങള്‍ വിജയിച്ച മണ്ഡലങ്ങള്‍ തങ്ങള്‍ക്കുതന്നെ വേണമെന്ന് ഇരു പാര്‍ട്ടികളുടേയും നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ഗ്രൂപ്പുകളുടെ സ്വാധീനവും ചില നേതാക്കളുടെ ശക്തമായ പിന്‍ബലവുമാണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഇവര്‍ക്ക് ധൈര്യം പകരുന്നത് എന്നതിനാല്‍ തന്നെ നേതൃത്വങ്ങള്‍ക്ക് ഇവരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായും തളളിക്കളയാനാവാത്ത സ്ഥിതിയാണ്. നിലവില്‍ 11 മണ്ഡലങ്ങളില്‍ കണ്ണൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്, അഴീക്കോട് എന്നീ മണ്ഡലങ്ങള്‍ യുഡിഎഫിന്റെ കൈയിലും മറ്റ് മണ്ഡലങ്ങളായ തലശ്ശേരി, തളിപ്പറമ്പ്,പയ്യന്നൂര്‍, കല്ല്യാശ്ശേരി, ധര്‍മ്മടം, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ വിജയിച്ച മണ്ഡലങ്ങളുമാണ്.
യുഡിഎഫിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ചും മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് ഏതെല്ലാം എന്നതിനെ സംബന്ധിച്ചെല്ലാം കൂടുതല്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ശരിയായ രീതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നില്ലെങ്കില്‍ കണ്ണൂര്‍ മണ്ഡലത്തിലുള്‍പ്പെടെ ഉന്നത നേതാക്കള്‍ തന്നെ വിമതരായി മത്സരരംഗത്തിറങ്ങാല് സാധ്യതയുണ്ടെന്നാണ് സൂചന. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കെപിസിസി നേതൃത്വം ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ത്തന്നെ ഉഴലുകയാണ്. കണ്ണൂരില്‍ സിറ്റിംഗ് എംഎല്‍എയായ അബ്ദുളളക്കുട്ടി തനിക്ക് മത്സരിക്കാനുളള താല്പര്യം നേതൃത്വത്തെ അറിയിക്കുകയും ഒരു വിഭാഗം നേതാക്കളും അണികളും ഇതിനെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം നിലവില്‍ ജനപ്രതിനിധിയല്ലാത്ത കെ.സുധാകരനെ ഇയാളുടെ പഴയതട്ടകമെന്ന നിലയില്‍ കണ്ണൂരില്‍ത്തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തന്റെ മത്സരിക്കാനുളള താല്‍പ്പര്യം അബ്ദുളളക്കുട്ടിയെത്തന്നെ നേരിട്ട് സുധാകരന് അറിയിച്ചതായി സൂചനയുണ്ട്. അതേസമയം കണ്ണൂര്‍ സീറ്റിനായി പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ എഗ്രൂപ്പും നേതൃത്വത്തിനു മുന്നില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അഴീക്കോടിന് പുറമെ കണ്ണൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നുകൂടി തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ലീഗും ഉന്നയിച്ചിട്ടുണ്ട്. ലീഗ് ഇടക്കാലത്ത് മത്സരിച്ച പാനൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പിനു വേണ്ടിയാണ് കൂടുതല്‍ സമ്മര്‍ദ്ദമെന്നറിയുന്നു. കഴിഞ്ഞ 40 വര്‍ഷക്കാലമായി യുഡിഎഫിന്റെ കുത്തകയായ ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.സി.ജോസഫിനെ മത്സരിപ്പിക്കരുതെന്ന ആവശ്യം പാര്‍ട്ടിക്കകത്തു നിന്നുതന്നെ ഇത്തവണ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സീറ്റിലേക്കും പല നേതാക്കളും കണ്ണുവെച്ചിട്ടുണ്ട്. പേരാവൂരില്‍ സണ്ണിജോസഫിനെതിരെ പ്രമുഖരായ നേതാക്കളാരും രംഗത്തുവരാത്തതിനാല്‍ അദ്ദേഹത്തെത്തന്നെ വീണ്ടും മത്സരിപ്പിക്കുമെന്നാണറിയുന്നത്. കൂത്തുപറമ്പില്‍ കെ.പി.മോഹനന് വീണ്ടും മത്സിരക്കുന്നതില് ജനതാദളിനകത്ത് കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിക്കതീതനായി മന്ത്രി പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും യുഡിഎഫിന് കീറാമുട്ടിയാകും. അഴീക്കോട് ലീഗ് സ്ഥാനാര്‍ത്ഥിയായി കെ.എം.ഷാജിയെ മത്സരിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിനെതിരായ നീക്കങ്ങളും ലീഗിനകത്ത് ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നുണ്ട്. ഷാജി സ്വയം മണ്ഡലം മാറാന്‍ താല്‍പ്പര്യം അറിയിച്ചതായും സൂചനയുണ്ട്. കാരണം മണ്ഡലത്തിലെ ലീഗ് അണികളെ കണക്കിലെടുക്കാത്തതിനെച്ചൊല്ലിയും കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മിക്കവാറും സമയങ്ങളില്‍ മണ്ഡലത്തില്‍ ഇല്ലാതിരുന്നതിന്റെ പേരിലും ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാംതവണയും മത്സരിച്ച് വിജയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ലീഗ് നേതൃത്വത്തിനില്ല.
സിപിഎമ്മിലാവട്ടെ കഴിഞ്ഞ കാലങ്ങളിലേതു പോലെ സിറ്റിംഗ് മണ്ഡലങ്ങളില്‍ ഏകപക്ഷീയമായി ജയിച്ചുവരിക അസാധ്യമാണെന്നതിനാല്‍ എംഎല്‍എമാരില്‍ പലരേയും മാറ്റി പുതിയ സാരഥികളെ കൊണ്ടുവരാന്‍ നേതൃത്വം ആലോചിക്കുന്നുണ്ടെങ്കിലും നിലവിലുളള പല എംഎല്‍എമാരും തങ്ങളുടെ മണ്ഡലങ്ങള്‍ തങ്ങള്‍ക്കുതന്നെ ലഭിക്കണമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് മോഹികളായി നിരവധി നേതാക്കള്‍ മുന്നോട്ടുവന്നത് ആരെ തീരുമാനിക്കുമെന്നത് നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പലരും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിച്ച് പരാജയപ്പെടാന്‍ തങ്ങളില്ലെന്നും ഉറപ്പുളള സീറ്റുകള്‍ വേണമെന്നും നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ പേരാവൂരില്‍ പരാജയപ്പെട്ട കെ.കെ.ശൈലജ മട്ടന്നൂരിനായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ സിറ്റിംഗ് എംഎല്‍എയായ ഉന്നത നേതാവു കൂടിയായ ഇ.പി.ജയരാജന് ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പാര്‍ട്ടിക്കകത്ത് ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ മാറ്റി നിര്‍ത്തുമെന്നുമാണ് സൂചന. എന്നാല്‍ ജയരാജന് തന്നെ സീറ്റ് നല്‍കണമെന്ന് ഒരു വിഭാഗം നേതൃത്വത്തോടാവശ്യപ്പെട്ടതായും അറിയുന്നു. ശൈലജയുടെ നീക്കങ്ങള്‍ക്കു പിന്നില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ പിന്‍ബലവുമുണ്ട്.
ധര്‍മ്മടം എംഎല്‍എ കെ.കെ.നാരായണന്, പയ്യന്നൂര്‍ എംഎല്‍എ സി.കൃഷ്ണന് എന്നിവരെ എംഎല്‍എമാര്‍ എന്ന നിലയില്‍ പ്രവര്‍ത്തനം പോരെന്ന് പാര്‍ട്ടി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിനിര്‍ത്താന്‍ തത്വത്തില്‍ തീരുമാനിച്ചതായും അറിയുന്നു. എന്നാല്‍ ഇതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ധര്‍മ്മടത്ത് ദേശാഭിമാനിയുടെ ചുമതലയുണ്ടായിരുന്ന എം.സുരേന്ദ്രനെ നിര്‍ത്താനാണ് നീക്കമെന്നാണ് സൂചന. പയ്യന്നൂരില്‍ പിണറായിയേയും തലശ്ശേരിയില്‍ എ.എന്‍.ഷംസീറിനേയും മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ സംസ്ഥാന സെക്രട്ടറിയുടെ വലംകയ്യായി പ്രവര്‍ത്തിക്കുന്ന ഷംസീറ്റിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ ഒരുവിഭാഗം നീക്കമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പളളിക്കെതിരെ ഷംസീറിനെ മത്സരിപ്പിച്ചതാണ് വടകര മണ്ഡലം പാര്‍ട്ടിക്ക് കൈവിടാന്‍ കാരണമെന്നും ഇതേ അനുഭവം ഇയാളെ നിയമസഭയിലേക്ക് തലശ്ശേരിയിലേക്ക് മത്സരിപ്പിച്ചാല്‍ ഉണ്ടാകുമെന്നും അഭിപ്രായപ്പെട്ട് തലശ്ശേരിയിലെ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. കല്ല്യാശ്ശേരി എംഎല്‍എ ടി.വി.രാജേഷിനെ മത്സരരംഗത്തു നിന്നും മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. എംഎല്‍എയായ ശേഷം പാര്ട്ടിക്കതീതനാവുകയും മണ്ഡലത്തിനു വേണ്ടി കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നും കണ്ണൂരിലെ പാര്‍ട്ടികാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നുമുളള ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്.
തളിപ്പറമ്പില്‍ പ്രധാന അധ്യാപകന്റെ ആത്മഹത്യയ്ക്കുള്പ്പെടെ കാരണക്കാരനെന്ന ആരോപണം ഉയര്‍ന്ന് പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ പൊതുസമൂഹത്തിലുണ്ടാക്കിയെങ്കിലും ജെയിംസ് മാത്യുവിനെ വീണ്ടും മത്സരിപ്പാക്കാനാണ് പാര്‍ട്ടി തീരുമാനമെന്നറിയുന്നു. ഇതിനെതിരേയും പാര്‍ട്ടിക്കുളളില്‍ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞതവണ കെ.എം.ഷാജിയോട് പരാജയപ്പെട്ട എം.പ്രകാശനോട് മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരാജയഭീതികാരണം ഇവിടെയൊഴികെ മറ്റെവിടെയെങ്കിലും താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നറിയിച്ചതായാണ് സൂചന. പരാജയഭീഷണിയുളള മണ്ഡലങ്ങളില്‍ ഒന്നും സ്ഥാനാര്‍ത്ഥിയാവാന്‍ നേതാക്കള്‍ തയ്യാറല്ലാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ വിജയത്തിലുളള ആശങ്ക കാരണവും ഒരേ മണ്ഡലത്തിലേക്ക് ഒന്നിലധികം സീറ്റുമോഹികള്‍ രംഗത്തുളളതും കാരണവും കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ ബിജെപിക്കുണ്ടായ നിര്‍ണ്ണായകമായ വളര്‍ച്ച തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലെ മണ്ഡലങ്ങളെ മാറിമാറി പ്രതിനിധീകരിച്ച തങ്ങള്‍ക്ക് വിനയാകുമോയെന്ന ആശങ്കയും കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ആദ്യഘട്ടത്തില്‍ തികഞ്ഞ ആശയകുഴപ്പത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ്-സിപിഎം നേതൃത്വങ്ങള്‍.
ബിജെപിയാവട്ടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മൂന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നും ചുരുങ്ങിയത് രണ്ട് മണ്ഡലങ്ങളിലെങ്കിലും അത്ഭുതം സൃഷിടിക്കാന്‍ സാധിക്കുമെന്നുളള ഉറച്ച വിശ്വാസത്തിലാണ്. മാസങ്ങള്‍ക്കു മുമ്പേ താഴെത്തട്ടു മുതല്‍ നടത്തിവരുന്ന പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലും ഏകകണ്ഠമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിച്ചതിലുളള ആത്മവിശ്വാസത്തിലുമാണ് പാര്‍ട്ടി. ജില്ലയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അടുത്ത ദിവസം തന്നെ പാര്‍ട്ടി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിടും. ദേശീയതലത്തിലും കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ജില്ലയിലെ കമ്മ്യൂണിസ്റ്റ് കോട്ടകളിലുള്‍പ്പെടെ പാര്‍ട്ടിയുണ്ടാക്കിയ വന്‍ മുന്നേറ്റം ഈ തെരഞ്ഞെടുപ്പിലും പ്രതിപലിക്കുമെന്നും അതുവഴി ജില്ലയുടെ ചരിത്രത്തിലില്ലാത്തവിധമുളള വന്‍ മുന്നേറ്റം ഇക്കുറി ഉണ്ടാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വവും അണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: