വളപട്ടണം: വളപട്ടണം സ്റ്റേഷനില്‍ പോലീസിന്റെ അഴിഞ്ഞാട്ടം. ബിജെപി, യുവമോര്‍ച്ച നേതാക്കളെ എസ്ഐ മര്‍ദ്ദിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.ഗിരിധരന്, ചിറക്കല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.രഘു, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രതീശന്, യുവമോര്‍ച്ച അഴീക്കോട് നിയോജക മണ്ഡലം സെക്രട്ടറി എം.അര്ജ്ജുന് എന്നിവരെയാണ് എസ്ഐ ശ്രീജിത്ത് കൊടേരി അകാരണമായി മര്‍ദ്ദിച്ചത്.
ഇന്നലെ പുതിയതെരു പട്ടേല്‍ റോഡിന് സമീപത്തു വെച്ച് ബിജെപി പ്രവര്‍ത്തകരായ വി.സനീഷ്, ജിഷ്ണു, രാഹുല്‍, അഭിജിത്ത്, വൈശാഖ്, സഞ്ജയ് എന്നിവരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തിരുന്നു. ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന ഇവരെ അതുവഴി വന്ന എസ്ഐയും സംഘവും അകാരണമായി ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണിത്. ഇവരാരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസുകളിലോ മറ്റോ പ്രതി ചേര്ക്കപ്പെട്ടവരല്ല. പോലീസ് കസ്റ്റഡിയിലെടുത്തവരെക്കുറിച്ചന്വേഷിക്കാനായാണ് ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ നേതാക്കള്‍ എസ്ഐയുടെ മുറിയില്‍ കടന്നയുടനെ പാറാവു നിന്ന പോലീസുകാരന് പുറത്തു നിന്ന് ഗ്രില്‍സ് അടക്കുകയും എസ്ഐ നേതാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ വന്നത് പ്രദേശത്തു നിന്ന് പിടികൂടിയ പ്രവര്‍ത്തകരുടെ കാര്യം അന്വേഷിക്കാനാണെന്ന് നേതാക്കള്‍ പറഞ്ഞെങ്കിലും എസ്ഐ അസഭ്യവര്‍ഷവും മര്‍ദ്ദനവും തുടരുകയായിരുന്നു. ഒടുവില്‍ കൂടുതല്‍ പ്രവര്‍ത്തകരെ സ്റ്റേഷനിലെത്തിയ ശേഷം ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയും നേതാക്കളെയും മോചിപ്പിച്ചത്. സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അഭിജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. സിപിഎം ചായ്വുള്ള ചില പോലീസുകാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എസ്ഐ പ്രവര്‍ത്തിക്കുകയാണെന്ന് പരാതിയുണ്ട്.
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമാണ് നിരപരാധികളായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും സംഭവം അന്വേഷിക്കാന്‍ പോയ നേതാക്കളെ മര്‍ദ്ദിച്ചതെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: