മുംബൈ: നാലു മാസം മാത്രമായ അദിതി ജില്ബിലെ ഇന്ന് വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാണ്. ഒന്നും രണ്ടുമല്ല രണ്ടു മാസത്തിനിടെ ഇരുപത് ഹൃദയാഘാതങ്ങളാണ് അവള് അതിജീവിച്ചത്. അതിനുശേഷം ഹൃദയശസ്ത്രക്രിയക്ക് വിധേയയായ അവള് ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.
സോളാപ്പൂര്‍ സ്വദേശി പ്രീതിയുടെ മകളാണ് അദിതി. മൂന്നു ലക്ഷത്തില്‍ ഒരു കുട്ടിയെ മാത്രം ബാധിക്കുന്ന തരം ഹൃദ്രോഗമാണ് അവളെ ജന്മനാബാധിച്ചത്. പള്‍മണറി ആര്ട്ടറിക്കുണ്ടാകുന്ന പ്രശ്നം (അനോമലസ് ലഫ്റ്റ് കൊറോണറി ആര്‍ട്ടറി) ശരീരത്തിലെങ്ങും ഓക്സിജന്‍ പ്രദാനം ചെയ്യുന്ന ഹൃദയത്തിലെ പ്രധാന അറയുമായി ബന്ധപ്പെട്ട കുഴപ്പം. ഇതിന്റെ ഫലമായി ഹൃദയത്തില്‍ വളരെക്കുറച്ച് രക്തമേ എത്തുകയുള്ളൂ. അതിനാല്‍ തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യും.
രണ്ടു മാസമായ സമയത്ത് ജനുവരിയിലാണ് അദിതിയില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിച്ച അവര്‍ക്ക് ശ്വാസം മുട്ടല്‍ തുടങ്ങി. മുലപ്പാല്‍ കുടിക്കാതായി. വല്ലാതെ വിയര്‍ക്കാനും തുടങ്ങി. ഭാരവും കുറഞ്ഞു. തുടര്‍ന്ന് അവളെ കാണിച്ച നാട്ടിലെ ഡോക്ടറാണ് ഹൃദയത്തിന്റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് പൂനെയിലെ റിലയന്‍സ് ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്ക്ക് അയച്ചത്. ഫെബ്രുവരി 21നായിരുന്നു ഓപ്പറേഷന്.
സാധാരണ കുട്ടികള്‍ ജനിച്ച് ഒരാഴ്ച കഴിയുമ്പോഴേക്ക് ശ്വാസകോശത്തിലെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകും. എന്നാല്‍ അദിതിയുടെ ഹൃദയത്തിലേക്ക് ശുദ്ധരക്തം എത്തുന്നുണ്ടായിരുന്നില്ല. അതിന്റെ ഫലമായി ഇരുപതോളം തവണ അവള്‍ക്ക് ഹൃദയാഘാതമുണ്ടായി.
അതിന്റെ തുടര്‍ച്ചയായി ഹൃദയപേശികളും ദുര്‍ബലമായി. പീഡിയാട്രിക് ഹാര്‍ട്ട് സെന്റര്‍ മേധാവി ഡോ. ശിവപ്രകാശ് പറഞ്ഞു. വളരെയേറെ മൃദുവായ, തീരെ വണ്ണം കുറഞ്ഞ രക്തക്കുഴലുകള്‍ ആയതിനാല്‍ ഓപ്പറേഷന് വളരെ ശ്രമകരമായിരുന്നു. അവളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചു ശതമാനം വരെ കുറഞ്ഞിരുന്നു.
എട്ടുമാസമാകുന്നതോടെ കുട്ടി പൂര്‍ണ്ണമായും സാധാരണനിലയില്‍ എത്തും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: