അടിമാലി: പ്രായപൂര്‍ത്തിയാകാത്ത വനവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. മാമലക്കണ്ടം കോളനി പടിയില്‍ ബിജു(33) ആണ് അറസ്റ്റിലായത്. പീഡനത്തിനിരായ പെണ്‍കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതി.
സംഭവത്തിന്റെ വിശദാംശം ഇങ്ങനെ: 2015 മാര്‍ച്ച് 29ന് അടിമാലിയിലെ ഹോസ്റ്റലില്‍ നിന്നു പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ച്് ഗുരുതരാവസ്ഥായിലാണെന്ന് പറഞ്ഞ് പ്രതി കുട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോയില്‍ കയറ്റി പന്ത്രണ്ടാംമൈലില്‍ എത്തിച്ച് അപരിചിതമായ കാട്ടുവഴികളില്‍ക്കൂടി എത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.
തുടര്‍ന്ന് ഉള്ക്കാട്ടിലുടെ പെണ്‍കുട്ടിയെ എട്ട് കിലോമീറ്ററോളം നടത്തിച്ച് പടിക്കപ്പ് കുടിയ്ക്കുസമീപമുള്ള പാറക്കെട്ടില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചു. പിന്നീട് കൈയ്യില്‍ കരുതിയിരുന്ന ആസിഡ് കുട്ടിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതിയെ തള്ളിവീഴ്ത്തിയശേഷം പെണ്‍കുട്ടി വനത്തിലൂടെ ഓടി രക്ഷപ്പെട്ട് രാത്രി 7.30 ഓടെ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തി ചികിത്സ തേടി. അടിമാലി പോലീസിലും, ഇടുക്കി വനിതാസെല്ലിലും പരാതി നല്കി. പോലീസ് അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചെങ്കിലും ബിജു ഒളിവില്‍ പോയി.
മാമലക്കണ്ടം ഇരുട്ടള വനത്തിനുള്ളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വീടിന് സമീപത്തുള്ള വനത്തില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ക്ക് 4 ഭാര്യമാര്‍ ഉണ്ട് . 2008ല്‍ പടിക്കപ്പില്‍ കടകുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായിരുന്നു ഇയാള്‍. തൊടുപുഴ സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ റിമാന്റ് ചെയതു.
സി ഐ ജെ. കുര്യാക്കോസ്, എഎസ്ഐ സി.വി ഉലഹന്നാന്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സജി എം പോള്‍, സി ആര് സന്തോഷ്, എംഎ ഷാജു, ഇ. ബി ഹരികൃഷ്ണന് എന്നിവരാണ് പ്രതിയെ പിടികുടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: