കൊച്ചി: കോണ്‍ഗ്രസുകാരുടെ രക്തത്തില്‍ അലിഞ്ഞു ചേര്ന്നിരിക്കുന്നവെന്ന് പറയുന്ന ദേശീയ ബോധം നഷ്ടപ്പെട്ട് കഴിഞ്ഞെന്നും ആകെയുള്ളത് കൂടപ്പിറപ്പായ ഗ്രൂപ്പിസം മാത്രമാണെന്നും കത്തോലിക്ക സഭ. സഭയുടെ മുഖപത്രത്തിലാണ് കോണ്‍ഗ്രസിന്റെ ദേശീയ ബോധത്തെ നിശിതമായി വിമര്‍ശിക്കുന്നത്.
അറുപത്തെട്ട് വര്‍ഷത്തിനുള്ളില്‍ പല തവണയായി ദേശീയ ബോധം ചോര്‍ന്ന് പോയി. ഇപ്പോഴുള്ളത് മായം ചേര്‍ത്തതാണ്. ഗ്രൂപ്പിസം, തമ്മിലടി എന്നി സദ്ഗുണങ്ങള്‍ ജനിതക ഘടകങ്ങളാണെന്നും സഭ പത്രം തുറന്നടിക്കുന്നു. തമ്മിലടിക്കാതെ കോണ്‍ഗ്രസിന് നിലനില്‍ക്കാനാകില്ലെന്നും സഭ പറയുന്നു. സിപിഐക്കെതിരെയും കടുത്ത വിമര്‍ശനമുണ്ട്. കാനം രാജേന്ദ്രന് സംസ്ഥാന സെക്രട്ടറിയായ സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ആലോചിക്കുമ്പോള്‍ ഉത്സവ പറമ്പില്‍ ഇടഞ്ഞ ആനയുടെ പുറത്ത് പ്രാണ ഭയത്തോടെ ഇരിക്കുന്ന പാപ്പാനെ പോലെയാണെന്നാണ് വിമര്‍ശനം.
കേരളത്തില്‍ സ്വന്തമായി അഭിപ്രായം പറയാന്‍ കഴിവില്ലാത്ത പാര്‍ട്ടിയാണ് സിപിഐ. എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അത് വല്യേട്ടനായ സിപിഎമ്മിന് മുന്നില്‍ വിലപോകില്ലെന്നും സഭ പരിഹസിക്കുന്നു. വല്യേട്ടന് പാര്‍ട്ടിയുടെ നിഴലായി ജീവിക്കാന്‍ വിധിക്കപ്പെട്ട പാര്ട്ടിയണിവര്. മദ്യനയത്തില്‍ പോലും വ്യക്തമായ അഭിപ്രായം പറയാന്‍ കഴിവില്ലാത്ത പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് കാനം രാജേന്ദ്രനെന്നും സഭ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: