തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്കര്‍ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എന്‍ഐഎ റിപ്പോര്‍ട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നെന്ന് മുന്‍ എന്‍ഐഎ ഐജി ലോക്നാഥ് ബെഹ്റ. ഇസ്രത്ത് ലഷ്കര്‍ ഭീകരയായിരുന്നെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്റെ വിശദാംശങ്ങള്‍ അന്നു തന്നെ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിനെ എന്‍ഐഎ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐയും കേന്ദ്രആഭ്യന്തരവകുപ്പും ഒരുപോലെ ഈ റിപ്പോര്‍ട്ടിനെ അവഗണിക്കുകയായിരുന്നു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുന്‍ എന്‍ഐഎ ഐജി പറഞ്ഞു.
ഇസ്രത്ത് ലഷ്കര്‍ ഇ തൊയ്ബ അംഗമായിരുന്നെന്ന് എന്‍ഐഎ ചോദ്യം ചെയ്യുന്ന അവസരത്തില്‍ ഹെഡ്ലി തുറന്നു പറഞ്ഞിരുന്നു. ഹെഡ്ലിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ റിപ്പോര്‍ട്ട് അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇസ്രത്ത് ലഷ്കര്‍ ഭീകരയായിരുന്നില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ചിരുന്ന സിബിഐ അന്ന് ഐജി തന്റെമൊഴിയെടുക്കാന് ശ്രമിച്ചിരുന്നു. പിന്നീട് ആ നീക്കത്തില്‍ നിന്ന് സിബിഐ പിന്മാറി. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ബെഹ്റ പറയുന്നു. ഇസ്രത്ത് ജഹാന് വധിക്കപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്ന് കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ഇടപെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തലുകള്‍ക്ക് വന്‍ പ്രാധാന്യമുണ്ട്.
കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബെഹ്റ സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: