ന്യൂദല്‍ഹി: കനയ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഫേസ് ബുക്കില്‍ വൈറലായി. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ദല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയവര്‍ അതിര്‍ത്തിയില്‍ ശ്വാസവായു പോലുമില്ലാതെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട സൈനികരെപ്പറ്റി ഓര്‍ക്കണമായിരുന്നെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളെ കണക്കറ്റ് ശകാരിച്ച ശേഷമാണ് കനയ്യയ്ക്ക് കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത.്
ജെഎന്‍യുവില്‍ സംഭവിച്ചത് വിദ്യാര്‍ത്ഥികളെ ബാധിച്ച പകര്‍ച്ച വ്യാധിയാണ്.
ആന്റിബയോട്ടിക്കുകളിലൂടെ ചികിത്സിക്കാനായില്ലെങ്കില്‍ ശസ്ത്രക്രിയ തന്നെ നടത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. കനയ്യയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും ആശയങ്ങളും മുന്നോട്ടുവെയ്ക്കുന്നവര്ക്കുള്ള ശക്തമായ താക്കീതാണ്.ഉപകാര് സിനിമയിലെ മേരി ദേശ് കീ ധര്‍ത്തീ എന്ന ഗാനത്തിലെ വരികളോടെയാണ് 23 പേജുള്ള ജസ്റ്റിസ് പ്രതിഭാറാണിയുടെ വിധിന്യായം ആരംഭിക്കുന്നത്. ജെഎന്‍യുവില്‍ അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ ഫോട്ടോയും നോട്ടീസും ഉള്‍പ്പെടുത്തിയ വിധിന്യായത്തില്‍ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളെ രൂക്ഷമായി വിമര്‍ശിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമല്ല. സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്വവും നിറവേറ്റണം. ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുള്ള പരിപാടികള്‍ നടന്നിട്ടുണ്ടെങ്കില്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവായ കനയ്യയ്ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്.
സര്‍വകലാശാലയുടെ സുഖകരമായ അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പാടില്ല. അതിര്‍ത്തിയില്‍ ഓക്സിജന്‍ പോലും ഇല്ലാതെ കഴിയുന്ന അവരുടെ അവസ്ഥയില്‍ ഒരുമണിക്കൂര്‍ പോലും കഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവില്ല. ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്‍ത്ഥികള്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ അപമാനിക്കുകയാണ്. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്കു നയിക്കുവാന്‍ ജെഎന്‍യുവിലെ അധ്യാപകര്‍ തയ്യാറാകണമെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: