കൊച്ചി: ഫുട്പാത്തുകളിലും റോഡിലെ മീഡിയനുകളിലും റോഡരുകിലെ മരങ്ങളിലും പരസ്യം പാടില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട പുതിയ നയം ഹൈക്കോടതിയുടെ അംഗീകരത്തിനായി സമര്‍പ്പിച്ചു. ഫുട്പാത്ത്, മീഡിയനുകള്‍, റോഡരുകിലെ മരങ്ങള്‍, ജംഗ്ഷനുകളിലെ ലാന്‍ഡ്സ്കേപ്പ് തുടങ്ങിയവയില്‍ പരസ്യം അനുവദിക്കില്ലെന്നു പുതിയ നയത്തില്‍ വ്യക്തമാക്കുന്നു. റോഡരുകില്‍ നിന്നോ ഫുട്പാത്തില്‍ നിന്നോ 50 മീറ്റര്‍ അകലം വരെ പരസ്യങ്ങള്‍ സ്ഥാപിക്കരുത്.
ട്രാഫിക് സിഗ്നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്യം പാടില്ല. ഏതെങ്കിലും സ്വകാര്യ വ്യക്തിയോ കമ്പനിയോ സ്പോണ്സര് ചെയ്തതാണെങ്കില്‍ പോലും അനുവദിക്കരുത്. പരസ്യം സ്ഥാപിക്കാന്‍ കൊടുങ്കാറ്റിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതും ഉറപ്പുള്ളതുമായ സ്ഥിരം സംവിധാനം നിര്‍ബന്ധമാക്കും. പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍ എന്നിവയുടെ കൈവരിയില്‍ പരസ്യം പാടില്ല. റോഡരുകില്‍ നിന്ന് മാറി നിയമപ്രകാരം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ തല റോഡ് സുരക്ഷാ കൗണ്‍സിലില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം.
പരസ്യവാഹനങ്ങളെ പ്രവൃത്തിദിനങ്ങളില്‍ രാവിലെ 11.30 മുതല്‍ 3.30 വരെയും രാത്രി 8.30 മുതല്‍ രാവിലെ 7.30 വരെയും സഞ്ചരിക്കാന്‍ അനുവദിക്കും. പരസ്യബോര്‍ഡുകള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കരുത്. രാത്രികാലങ്ങളില്‍ പരസ്യം കാണാന്‍ വേണ്ടി മാത്രമുള്ള വെളിച്ചമേ പാടുള്ളൂ. അലങ്കാരവിളക്കുകള്‍ അനുവദിക്കില്ല. ഇത്തരം വാഹനങ്ങളില്‍ റെക്കാര്‍ഡ് ചെയ്ത ശബ്ദമോ തല്‍സമയ അനൗണ്‍സ്മെന്റോ അനുവദിക്കില്ല. പരസ്യവാഹനങ്ങള്‍ നിറുത്തിയിടുമ്പോള്‍ റോഡരുകില്‍ നിന്ന് പത്തു മീറ്റര്‍ ഉള്ളിലേക്ക് മാറ്റിയിടണം.
റോഡരുകിലെ ഷോപ്പുകള്‍ക്ക് കടയുടെ മുന്‍ഭാഗത്തെ വീതിയും നീളവും കണക്കാക്കി ആനുപാതികമായ അളവില്‍ ബോര്‍ഡ് സ്ഥാപിക്കാം. ഷോപ്പിംഗ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് ഡിസ്പ്ളേ ബോര്‍ഡ് സ്ഥാപിക്കാം. കടയുടെ പേര്, ലോഗോ, ഫോണ്‍നമ്പര്‍, റൂം നമ്പര്‍ തുടങ്ങിയവ ഇത്തരം ബോര്‍ഡുകളില്‍ രേഖപ്പെടുത്താം. ബസ് സ്റ്റോപ്പുകളിലും കെ.എസ്.ഇ.ബി – ബി.എസ്.എന്‍.എല്‍ പോസ്റ്റുകളിലും പരസ്യം അനുവദിക്കില്ല.
പാതയോരങ്ങളിലെ വലിയ പരസ്യബോര്‍ഡുകള്‍ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഡിജോ കാപ്പന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ പരസ്യനയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതരത്തില് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ ഉത്തരവിറക്കിയിരുന്നു. പിന്നീട് പുതിയ പരസ്യനയത്തിന് രൂപം നല്കാന് കഴിഞ്ഞ ഒക്ടോബറില്‍ ഉത്തരവു മരവിപ്പിച്ചു. പിന്നീട് നാറ്റ്പാക്ക് തയ്യാറാക്കിയ നയം അംഗീകരിച്ച് ഫെബ്രുവരി രണ്ടിന് ഉത്തരവിറക്കിയെന്നും തദ്ദേശ ഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബി. മുരളീധരന് നല്കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: