പത്തനംതിട്ട: ശബരിമലയില്‍ സാധന സാമഗ്രികള്‍ എത്തിക്കാന്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് റോപ്വേ ഒരുങ്ങുന്നു. സന്നിധാനത്തേക്കാവശ്യമായ സാധനസാമഗ്രികള്‍ എത്തിക്കാനും, പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടറുകള്‍ ഒഴിവാക്കാനും അയ്യപ്പഭക്തരുടെ സന്നിധാനത്തേക്കുള്ള യാത്ര അപകടരഹിതമാക്കുന്നതിനുമാണ് റോപ്വേ നിര്‍മിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബി.ഒ.ടി അടിസ്ഥാനത്തിലാണ് നിര്‍മാണം. കൊല്‍ക്കത്തയിലെ ദാമോദര്‍ റോപ്വേ കമ്പനിയും ഗുജറാത്തിലെ എയിറ്റിന്ത് സ്റ്റെപ്പ് പ്രോജക്ട് കമ്പനിയും കണ്സോര്ഷ്യമായിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോപ്വേയുടെ ശിലാസ്ഥാപനം നാളെ രാവിലെ എട്ടിന് പമ്പയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും.
മൂന്ന് വര്‍ഷം കൊണ്ട് റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.പ്രസാദനിര്മ്മാണത്തിനും പൂജാദികാര്യങ്ങള്ക്കുമുള്ളതുമായ വസ്തുക്കളും ഇതരനിര്മ്മാണ സാമഗ്രികളും വ്യാപാര ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുമാണ് റോപ്വേയിലൂടെ സന്നിധാനത്ത് എത്തിക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങി 15 വര്‍ഷത്തിനുശേഷം റോപ്വേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കണമെന്നാണ് കരാര്‍. ദേവസ്വം, സര്‍ക്കാര്‍ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍ക്ക് ടണ്ണിന് 1900 രൂപ നിരക്കും ഇതര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാധന സാമഗ്രികള്‍ക്ക് ടണ്ണിന് 2300 രൂപ നിരക്കും മാത്രമേ ഈടാക്കാവൂ എന്നും കരാര്‍ നിഷ്കര്‍ഷിക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ കമ്പനികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണം.
പ്രവര്‍ത്തനം തുടങ്ങി ആദ്യ അഞ്ച് വര്‍ഷത്തെ നിരക്കാണിത്. പിന്നീടുള്ള രണ്ട് വര്‍ഷം കൂടുമ്പോള്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനവും വരുത്തണമെന്നാണ് കരാര്‍ വ്യവസ്ഥ. ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായാണ് പദ്ധതി. 40 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
പത്ര സമ്മേളനത്തില്‍ ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: