കോട്ടയം: സംസ്ഥാനം കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക്. വേനല്‍ കടുത്തതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതാണ്വെല്ലുവിളിയായത്. കഴിഞ്ഞ ദിവസം തിരക്കേറിയ സമയത്ത് കേരളത്തിലെ വൈദ്യുതിയുടെ ഉപഭോഗം 71.2 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു.
കൂടുതല്‍ വരണ്ട കാലാവസ്ഥയുമായി ഏപ്രില്‍, മെയ് മാസങ്ങള്‍ വരാനിരിക്കേയാണ് വൈദ്യുതി ഉപഭോഗത്തില്‍ ഈ കുതിച്ചുചാട്ടം. ഓരോ വര്‍ഷവും ആറ് ശതമാനം വര്‍ദ്ധനയാണ് ഈ മേഖലയില്‍ വൈദ്യുതിബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം അത് 72 ദശലക്ഷം യൂണിറ്റാണ്. മെയ് മാസത്തില്‍ ഉണ്ടാകേണ്ട വൈദ്യുതിയുടെ ഉപഭോഗം രണ്ട് മാസങ്ങള്‍ക്ക് മുമ്പേ ഉണ്ടായതിന്റെ അമ്പരപ്പിലാണ് കെഎസ്ഇബി അധികൃതര്‍.
കേരളത്തിലെ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളായ ഇടുക്കിയിലും മൂഴിയാറിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. 44.88 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഇടുക്കി ഡാമില്‍ ഉള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അളവിനേക്കാള്‍ കുറവാണ്. ഇടുക്കിയില്‍ നിന്നു കഴിഞ്ഞ ദിവസം 7.675 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്നു. വേനല്‍മഴ കുറഞ്ഞതും നീരുറവകള്‍ വറ്റിയതും ഇടുക്കിയില്‍ തിരിച്ചടിയാവുകയാണ്.
മൂഴിയാറില്‍ 57.2 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 63.44 ശതമാനം ജലനിരപ്പ് ഇവിടെ രേഖപ്പെടുത്തിയിരുന്നു. തിരക്കേറിയ സമയങ്ങളില്‍ മൂഴിയാറിലെ ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ദിനംപ്രതി ഉത്പാദിപ്പിക്കാന്‍ വേണ്ട വെള്ളം സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ ഉണ്ടെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. ഇതില്‍ 15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ദിനംപ്രതി ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ബാക്കി ആവശ്യം നിറവേറ്റുന്നത് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയിലൂടെയാണ്.
രണ്ടായിരം മെഗാവാട്ട് വൈദ്യുതിയാണ് കേരളം ദിനംപ്രതി പുറത്തുനിന്നു വാങ്ങുന്നത്. ഇതില്‍ 1230 മെഗാവാട്ട് കേന്ദ്രവിഹിതവും ഉള്‍പ്പെടുന്നു. കായംകുളം വൈദ്യുതി നിലയം ഉപയോഗിക്കാതെ തന്നെ നിലവിലുള്ള പ്രതിസന്ധി മറികടക്കാനാവുമെന്നാണ് കെഎസ്ഇബിയുടെ ഭാഷ്യം. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാരിന്റെ തന്ത്രമായി മാത്രമാണ് വിലയിരുത്തപ്പെടുന്നത്.
ഊര്‍ജ്ജമേഖലയില്‍ പ്രതിസന്ധിയില്ല എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയുടെ ലഭ്യതയില്‍ കുറവുണ്ടായാല്‍ സംസ്ഥാനം ഇരുട്ടിലാകും. കാലം തെറ്റാതെ കാലവര്ഷമെത്തിയാലും അതിനായി മൂന്ന് മാസം കൂടി കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ വരുംമാസങ്ങളില്‍ ഊര്‍ജ്ജമേഖലയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: