കോഴിക്കോട്: സര്‍ക്കാര്‍ സാമ്പത്തിക കുരുക്കിലാക്കിയ പഞ്ചായത്തുകള്‍ക്ക് വീണ്ടും പ്രഹരം. പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ വേതന വര്‍ദ്ധനക്ക് അംഗീകാരം നല്‍കിയാണ് സര്‍ക്കാര്‍ പണി നല്‍കിയത്. ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, ഉപാധ്യക്ഷര്‍, അംഗങ്ങള്‍ എന്നിവരുടെ വേതനമാണ് സംസ്ഥാന വികേന്ദ്രീകൃതാസൂത്രണ സംയുക്ത സമിതി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്. വര്‍ധനയുടെ സാമ്പത്തിക ബാധ്യത മുഴുവന്‍ പഞ്ചായത്തുകള്‍ക്കാണ്. ഇതറിഞ്ഞ് തന്നെയാണ്, തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ വര്‍ധനവിന് അംഗീകാരം നല്‍കിയത്. ജനപ്രതിനിധികള്‍ക്കുള്ള വേതനം പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നാണ് കണ്ടെത്തേണ്ടത്. വേതനം ഇരട്ടിയാക്കുക വഴി ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും പഞ്ചായത്തുകള്‍ക്ക് അധികം കണ്ടെത്തേണ്ടിവരിക. ഓരോ പഞ്ചായത്തിലും പത്ത് മുതല്‍ 30 വരെ ജനപ്രതിനിധികളുണ്ട്.
വേതനം വര്‍ദ്ധിപ്പിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം ആയിരം രൂപ വീതം കൂട്ടി കണ്ണടക്കുകയായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരട്ടി വര്‍ധന അംഗീകരിച്ചത് തീര്‍ത്തും വോട്ട് രാഷ്ട്രീയം വെച്ചാണ്. ഇതേ ലക്ഷ്യത്തോടെ പഞ്ചായത്തുകളെ തുടര്‍ച്ചയായി കരുവാക്കുകയാണ് സര്‍ക്കാര്‍. കെട്ടിട നികുതിയിലെ ഇളവ് പ്രഖ്യാപനവും അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചതിന്റെ സാമ്പത്തിക ബാധ്യതയും പഞ്ചായത്തുകളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേകം ഉത്തരവ് തന്നെ ഇറക്കുകയായിരുന്നു സര്‍ക്കാര്‍.
അതിനിടെ, പഞ്ചായത്തുകളിലെ ഉപാധ്യക്ഷര്‍ തങ്ങളുടെ വേതനത്തില്‍ ആനുപാതിക വര്‍ധനയില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷന്മാരുടെ വേതനത്തില്‍ നിന്ന് എത്രയോ കുറവാണിവര്ക്ക.് ഇത് വിവേചനമാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്കാന് തയ്യാറെടുക്കുകയാണ് ഉപാധ്യക്ഷര്‍. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ വേതനം നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: