കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാട്ടാന പശുവിനെ കുത്തിക്കൊന്നു സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വനപാലകരെ തടഞ്ഞു വെച്ചു. മീനങ്ങാടി കാക്കവയലിന് സമീപം ശ്രുതിക്കവലയിലാണ് ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കാട്ടാനയെത്തിയത്.
ജനവാസ കേന്ദ്രത്തിലൂടെ ആന അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. നാട്ടുകാരും മൂന്നാനക്കുഴി ബത്തേരി മേപ്പാടി എന്നിവടങ്ങളില്‍ നിന്നെത്തിയ വനപാലക സംഘവും ചേര്‍ന്ന് ഒമ്പതരയോടെ ചേര്‍ന്ന് ആനയെ തുരത്താന്‍ ശ്രമം നടത്തി. ഇതിനിടെ വിരണ്ടോടിയ ആന മീനങ്ങാടി ചെണ്ടക്കുനി കോലമ്പറ്റ അറുമുഖന്റെ പശുവിനെ കുത്തിക്കൊന്നു. വീടിന് സമീപത്ത് കെട്ടിയിരിട്ടിരുന്ന പശുവിനെ അറുമുഖന്റെ ഭാര്യ രാജമ്മ അഴിച്ച് കൊട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. രാജമ്മ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അറുമുഖന്റെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു പശു.
സംഭവത്തില്‍ പ്രതിഷേധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു സംഘം വനപാലകരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ ചര്‍ച്ച നടത്തി അറുമുഖന് എഴുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പ് നല്കി. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയത്. സുധിക്കവലയില്‍ നിന്ന് ചെണ്ടക്കുനി, പുറക്കാടി വഴി ആനയെ മൂന്നാനക്കുഴി വനത്തിലേക്ക് തുരത്തിയോടിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയെ ഉച്ചക്ക് ഒരു മണിയോടെയാണ് വനത്തിലേക്ക് കയറ്റിയത്.
നാല് മണിക്കൂറോളമാണ് ആന ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്. കഴിഞ്ഞ വര്‍ഷം മീനങ്ങാടി അമ്പലപ്പടിക്ക് സമീപം പകല്‍സമയത്ത് കാട്ടാനക്കൂട്ടമെത്തിയിരുന്നു. മണിക്കൂറുകളോളം പണിപ്പെട്ടാണ് ആനക്കൂട്ടത്തെ അന്ന് കാട്കയറ്റിയത്. മൂന്നാനക്കുഴി വനമേഖലയില്‍ നിന്നാണ് ആനകള്‍ മീനങ്ങാടി പ്രദേശങ്ങളില്‍ ഇറങ്ങുന്നത്. വേനലാരംഭിച്ചതോടെ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ആനശല്ല്യം രൂക്ഷമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: