കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യ റെയ്ഞ്ചിലെ വെണ്മണി ചുള്ളിയില്‍ ഹെക്ടറുകണക്കിന് വനം കത്തിനശിച്ചു.സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലും തീപടര്‍ന്നു. തീ പൂര്‍ണ്ണമായും കെടുത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വനത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു. നൂറ് ഏക്കറിനടുത്ത് വരുന്ന ചുള്ളിയില്‍ വനത്തിന് ചുറ്റും സ്വകാര്യവ്യക്തികളുടെ തോട്ടങ്ങളാണ്. വനംവകുപ്പ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പച്ചിലകൊണ്ട് അടിച്ച് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കിയത്.
മാവുങ്കണ്ടി വട്ടപ്പൊയില്‍ കേളു, വെട്ടിക്കല്‍ സിബി, മാഞ്ചേരി മാണി, വട്ടപ്പൊയില്‍ അച്ചപ്പന്‍ എന്നിവരുടെ തോട്ടത്തിലാണ് തീ പിടിച്ചത്. ഇവരുടെ കശുവണ്ടി,കുരുമുളക്, തേയില,കാപ്പി, ഇഞ്ചി,മഞ്ഞള്‍ എന്നിവയാണ് നശിച്ചത്. ഒരുവര്‍ഷം മുമ്പും ഈ വനത്തിന് തീപ്പിടിച്ചിരുന്നു. തോട്ടങ്ങളിലേക്ക് തീപടരാന് കാരണം വനംവകുപ്പിന്റെ അനാസ്ഥയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തീ തോട്ടങ്ങളിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍ എടുത്തില്ലെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: