മിര്‍പൂര്‍: അപരാജിതരായി ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലിനൊരുങ്ങി. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന് യുഎഇയെ തകര്‍ത്താണ് ഇന്ത്യ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ പാക്കിസ്ഥാനെയും ശ്രീലങ്കയെയും വിറപ്പിച്ച യുഎഇക്ക് ആ നിലവാരത്തിനടുത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 81 റണ്‍സ് മാത്രം. 43 റണ്‍സെടുത്ത ഷെയ്മാന്‍ അന്‍വര്‍ അവരുടെ ടോപ് സ്കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മയുടെയും (39), യുവരാജിന്റെയും (14 പന്തില്‍ 25*) ശിഖര്‍ ധവാന്റെയും (20 പന്തില്‍ പുറത്താകായെത 16) കരുത്തില്‍ 10.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യുഎഇ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തേറിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. രണ്ട് പേര് മാത്രം രണ്ടക്കം കടന്ന യുഎഇ ബാറ്റിങ് നിരയില്‍ 48 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സറുമടക്കം 43 റണ്‍സെടുത്ത ഷെയ്മാന്‍ അന്‍വറാണ് ടോപ് സ്കോര്‍. ഓപ്പണര്‍ റോഹന്‍ മുസ്തഫ (11)യാണ് രണ്ടക്കം കടന്ന മറ്റൊരു യുഎഇ ബാറ്റ്സ്മാന്. ക്യാപ്റ്റന്‍ അംജദ് ജാവേദ് ഉള്‍പ്പെടെ നാല് പേരാണ് യുഎഇ നിരയില്‍ പൂജ്യരായി മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റു ലഭിച്ചു. നാല് ഓവറില്‍ 8 റണ്‍സ് വഴങ്ങി ഭുവനേശ്വര്‍കുമാര്‍ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ തന്നെ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയ ഇന്ത്യ ആശിഷ് നെഹ്റ, അശ്വിന്, ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, അരങ്ങേറ്റക്കാരന്‍ പവന് നേഗി, ഹര്ഭജന് സിംഗ് എന്നിവര്‍ പകരമെത്തി. യുവരാജ് സിംഗിന്റെ 50-ാം ട്വന്റി 20 മത്സരമായിരുന്നു ഇത്. യുവരാജിന് മുന്‍പ് ധോണി, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ എന്നിവരാണ് 50 ട്വന്റി 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ധവാനും ചേര്‍ന്ന് മികച്ച തുടക്കം നല്കി. ധവാനെ ഒരുവശത്ത് കാഴ്ചക്കാരനായി നിര്‍ത്തി രോഹിത് യുഎഇ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പറത്തി. ഒടുവില്‍ 5.5 ഓവറില്‍ സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ 28 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 39 റണ്‍സെടുത്ത രോഹിത്തിനെ ക്വദീര്‍ അഹമ്മദിന്റെ പന്തില്‍ മുഹമ്മദ് നവീദ് പിടികൂടി. പിന്നീട് ക്രീസിലെത്തിയ യുവരാജ് ധവാനെ കൂട്ടുപിടിച്ച് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യയ തീരമണിയിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: