കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ ഉദ്ഘാടനം ചെയ്തെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്ന് മുഖ്യമന്ത്രി ലൈറ്റ് മെട്രോ ഉദ്ഘാടനത്തിനായി നഗരത്തിലെത്തുന്നു. പ്രിലിമിനറി ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നല്കി കഴിഞ്ഞിട്ടാണ് പ്രിലിമിനറി ഉദ്ഘാടനം നടക്കുക. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാവാത്ത പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മോണോറെയില്‍ പദ്ധതിയെക്കുറിച്ചായിരുന്നു യുഡിഎഫിന്റെ പ്രധാന അവകാശവാദം. എന്നാല്‍ മോണോ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് പറഞ്ഞു വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ മോണോ റെയില്‍ ടെണ്ടര്‍ പ്രകാരം ലൈറ്റ് മെട്രോ പദ്ധതിക്ക് സമാനമായി 20ശതമാനം സംസ്ഥാന സര്‍ക്കാരും 20ശതമാനം കേന്ദ്രസര്‍ക്കാരും 60 ശതമാനം വായ്പയും ആയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കണമെങ്കില്‍ കോഴിക്കോട് നഗരത്തിന്റെ കോപ്രിഹെന്‍സിവ് മൊബിലിറ്റി റിപോര്‍ട്ട് സബ്മിറ്റ് ചെയ്യണമായിരുന്നു അന്ന് അത് ചെയ്തില്ല.
എന്താണ് ലൈറ്റ് മെട്രോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നുംകോഴിക്കോട് ലൈറ്റ് മെട്രോയുടെ എസ്റ്റിമേറ്റ് ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിര്‍വഹിക്കുന്നതെന്നും എംഎല്‍എമാരായ എളമരം കരീമും എ. പ്രദീപ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോഴിക്കോട്ട് ലൈറ്റ് മെട്രോയെ കുറിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിന്റെ ചെലവിന്റെയും മാനേജ്മെന്റിനെകുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും സര്‍ക്കാരിന് ആയിട്ടില്ലെന്ന് എളമരംകരീം ചൂണ്ടിക്കാട്ടി.
ജില്ലയില്‍ നടത്തുന്ന ഉദ്ഘാടന മാമാങ്കം തട്ടിപ്പും വഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഊരാളുങ്കല്‍ സൈബര്‍പാര്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ പരിപാടിയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ഹൈജാക്ക് ചെയ്ത് അവരുടെ പരിപാടിയാക്കി മാറ്റി.
ജില്ലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, കേരള സോപ്സ്, സ്റ്റീല്‍ കോംപ്ലക്സ് എന്നീ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലാണ്. റോഡ് വികസനവുമായി ബന്ധപ്പെട്ടും മറ്റ് പ്രധാന പദ്ധതികളോടും ജില്ലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും എളമരം കരീം എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: