കോഴിക്കോട്: തിരുവമ്പാടി സീറ്റിനുവേണ്ടി മുസ്ലിം ലീഗും ക്രിസ്ത്യന്‍ സഭയും തമ്മില്‍ തര്‍ക്കം മുറുകൂന്നു. മുസ്ലിം ലീഗിന്റെ സി. മോയിന്‍കുട്ടി ജയിച്ച തിരുവമ്പാടിയില്‍ ഇത്തവണ വി.എം. ഉമ്മര്‍ മാസ്റ്ററെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ സഭയ്ക്ക് കൂടി താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന നിര്‍ബന്ധമാണ് തിരുവമ്പാടി സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ കാരണം. ഇന്നലെ നഗരത്തില്‍ ഇതു സംബന്ധിച്ച് ഇരു വിഭാഗങ്ങളും രഹസ്യ ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്താനായില്ല. അതിനിടയിലാണ് മുസ്ലിം ലീഗിന്റെ ആദ്യ പട്ടികയില്‍ തിരുവമ്പാടിയും സ്ഥാനം പിടിച്ചത്. ഇത് സഭയെ ചൊടിപ്പിച്ചിരിക്കുകയാണ്. അനുരഞ്ജനത്തിലെത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കുടിയേറ്റ മേഖലയായ തിരുവമ്പാടി സീറ്റ് പല തവണയായി ലീഗിന് കുത്തകയായി വിട്ടുകൊടുക്കുന്നതില്‍ സഭാ നേതൃത്വം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇരു വിഭാഗത്തെയും മുഷിപ്പിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: