ന്യൂദല്‍ഹി: കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് പതിനാറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് 19ന് നടക്കും.
ദല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗ ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22ന് നിലവില്‍ വരും. അന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രിക സമര്പ്പിയ്ക്കേണ്ട അവസാന തീയതി ഏപ്രില്‍ 29നും പിന്‍വലിയ്ക്കാനുള്ള അവസാന തീയതി മെയ് രണ്ടുമാണ്. ഏപ്രില്‍ 30ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.
2.56 കോടി വോട്ടര്‍മാരുള്ള കേരളത്തില്‍ 21,498 പോളിംഗ് ബൂത്തുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സജ്ജീകരിക്കും. നോട്ടയ്ക്ക് ഇത്തവണ പ്രത്യേക ചിഹ്നം ഏര്‍പ്പെടുത്തുമെന്നും സ്ഥാനാര്‍ഥികളുടെ ചിത്രം വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന് അറിയിച്ചു. ശാരീരിക പരിമിതിയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. എല്ലാ മണ്ഡലത്തിലും മോഡല്‍ ബൂത്തുകള്‍ ക്രമീകരിക്കുമെന്നും പത്രിക നല്കുന്നതിനു 10 ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്നും കമ്മീഷന് അറിയിച്ചു.
കേരളത്തിന് പുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം മെയ് 19ന് പ്രഖ്യാപിയ്ക്കും. മെയ് 16ന് തന്നെയാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ്. 234 മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. പുതുച്ചേരിയില്‍ 30ഉം.
പശ്ചിമബംഗാളില്‍ ആറ് ഘട്ടമായുമാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് രണ്ട് ദിവസമായിട്ട് നടക്കും. ഏഴ് ദിവസമായാണ് ആറ് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 4, 11 തീയതികളില്‍ നടക്കും. പിന്നീടുള്ള ഘട്ടങ്ങള്‍ ഏപ്രില്‍ 17, 21, 25, 30, മെയ് അഞ്ച് തീയതികളിലായി നടക്കും. 294 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ്.
ആസാമിലെ 126 സീറ്റുകളിലേയ്ക്ക് രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 4,11 തീയതികളിലാണ് ഇവിടെ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: