കുട്ടനാട്: കുട്ടനാടിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ പരിതാപകരം. പുളിങ്കുന്ന് താലൂക്ക് ആശുപത്രി, ചമ്പക്കുളം ഗവ. ആശുപത്രി, വെളിയനാട്, എടത്വാ, ചെമ്പുംപുറം സിഎച്ച്സികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പരാതികളാണുയരുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും പല ആശുപത്രികള്‍ക്കുമില്ല. ശൗചാലയമില്ലാത്തതും ശുദ്ധജല ലഭ്യതക്കുറവുമാണ് ഇതില്‍ പ്രധാന പ്രശ്നം. പ്രാഥമികാരോഗ്യകേന്ദ്രം ഉയര്‍ത്തി സിഎച്ച്സിയാക്കിയും പിന്നീട് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട ചമ്പക്കുളം ഗവ. ആശുപത്രിയ്ക്കെതിരെയാണ് പരാതികളേറെയും. നാളുകളായി ഐപിയും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നില്ല.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ സ്ഥിതിയും മറ്റൊന്നല്ല, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സായി ഉയര്‍ത്തിയിട്ടു കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരം മാത്രമാണുള്ളത്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നുണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും ലഭ്യമല്ല.എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധന സൗകര്യങ്ങള്‍ ഇവിടെയില്ല. രണ്ടരക്കോടി രൂപ വിനിയോഗിച്ച് വനിത, ശിശുവിഭാഗത്തിനായി പ്രത്യേക വാര്‍ഡും ലേബര്‍ റൂം ഉള്‍പ്പെടുന്ന കോംപ്ലക്സും നിര്‍മിച്ചെങ്കിലും ആവശ്യത്തിന് ഉപകരണങ്ങള്‍ ലഭ്യമാകാത്തതിനാല്‍ മൂന്നുവര്‍ഷമായി തുടര്‍ പ്രവര്‍ത്തനം തടസപ്പെട്ടു.
നേത്ര, ശിശു, ഗൈനക്കോളജി, അസ്ഥി, ശസ്ത്രക്രിയ, അനസ്തേഷ്യ, ഡെന്റല്‍ വിഭാഗങ്ങള്‍ ഇവിടെയുണ്ടെങ്കിലും പ്രവര്‍ത്തന സജ്ജമല്ലാത്തതിനാല്‍ നിയമിക്കപ്പെടുന്ന സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥലംമാറ്റം വാങ്ങി പോകുകയാണ് പതിവ്. രണ്ട് ഫാര്‍മസിസ്റ്റുകളെ നിയമിച്ചിരിക്കുന്നത് ദിവസ വേതനാടിസ്ഥാനത്തിലാണ്.
ഫാര്‍മസി സ്റ്റോര്‍ കീപ്പര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. എസി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ആരോഗ്യകേന്ദ്രമെന്ന നിലയില്‍ അപ്ഗ്രേഡ് ചെയ്യപ്പെടാത്തതാണ് വെളിയനാട് സിഎച്ച്സി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ സ്ലയ്ഡുകള്‍ പരിശോധന നടത്തുന്ന ഇവിടെ സ്ഥിരം ലാബ് സ്പെഷ്യലിസ്റ്റ് ഇല്ലാത്തതും പ്രവര്‍ത്തന തടസം സൃഷ്ടിക്കുന്നുണ്ട്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളി സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍ അവഗണനയുടെ പടുകുഴിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: