കോഴിക്കോട്: തിരുവമ്പാടി നിയമസഭാമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു. നിലവില്‍ കൊടുവള്ളി എംഎല്‍എയായ വി.എം. ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലെ സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കുടിയേറ്റ കര്‍ഷകമേഖലയായ തിരുവമ്പാടിയില്‍ സഭയ്ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന താമരശ്ശേരി രൂപതയുടെയും മലയോര വികസനസമിതിയുടെയും നിര്‍ദ്ദേശം അവഗണിച്ചതിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്.
ഇന്നലെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെ താമരശ്ശേരി രൂപതയുടെ പ്രതിനിധികളും മലയോര വികസന സമിതി നേതാക്കളും നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചിട്ടുണ്ട്. കുടിയേറ്റ ജനതയുടെ വികാരങ്ങള്‍ മാനിക്കാതെ മുസ്ലിംലീഗ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുകയാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇരുനേതൃത്വവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതോടെ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകാനാണ് മലയോര വികസനസമിതിയുടെ തീരുമാനം. മന്ത്രി കുഞ്ഞാലിക്കുട്ടി, ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുമായി മലയോര വികസനസമിതി നടത്തിയ ചര്‍ച്ചയും എങ്ങുമെത്തിയില്ല. ഏഴാം തിയ്യതിക്കു മുമ്പ് തീരുമാനത്തിലെത്താമെന്നാണ് മുഖ്യമന്ത്രി നല്കിയ ഉറപ്പ്. യുഡിഎഫ് നേതൃത്വം സഭാനേതൃത്വത്തിന് നേരത്തെ നല്കിയ ഉറപ്പ് ലംഘിച്ചത്
തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നാണ് സഭാനേതൃത്വം വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. മുസ്ലിംലീഗിനെ സഭാനേതൃത്വത്തെയും കൈവിടാനാകാതെ കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്. തിരുവമ്പാടിയിലെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ലീഗിലെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ മലയോര വികസനസമിതി നേതാക്കളായ പ്രൊഫ. ചാക്കോ കാളമ്പറമ്പില്‍, ജോയി കണ്ണഞ്ചിറ എന്നിവരാണ് മുഖ്യമന്ത്രിയുമായി ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: