കോട്ടയം: കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബിജെപി സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും 1411 ബൂത്ത് കമ്മറ്റികളിലും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റികളും സമന്വയസമിതികളും രൂപീകരിച്ചു കഴിഞ്ഞു.
മെയ് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നാളെ മുതല്‍ ഗൃഹസമ്പര്‍ക്കം ആരംഭിക്കും. അഞ്ച് വര്‍ഷത്തിനിടയില്‍ ബിജെപിക്ക് ജില്ലയില്‍ വന്‍ മുന്നേറ്റം നടത്തുവാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭതെരഞ്ഞെടുപ്പിന് തയ്യാറാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം ഏറെ ശ്രദ്ധേയമായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ്സും, പി.സി. തോമസ് വിഭാഗം കേരള കോണ്‍ഗ്രസ്സും എന്‍ഡിഎയുടെ ഭാഗമായതോടെ ഇടത്-വലത് മുന്നണികള്‍ അങ്കലാപ്പിലായിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ ഇടതുമുന്നണി പ്രതിനിധീകരിക്കുന്ന വൈക്കത്തും ഏറ്റുമാനൂരും ബിജെപിയുടെയും ബിഡിജെഎസ്സിനും ശക്തമായ അടിത്തറയുണ്ട്. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിനും എന്‍ഡിഎയുടെ സാന്നിധ്യം ദോഷം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4512 വോട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 5184 വോട്ടും ബിജെപി നേടിയിരുന്നു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഇത് പത്തൊന്പതിനായിരത്തിലധികമായി ഉയര്‍ന്നിരുന്നു.
ഈ വോട്ട് വര്‍ദ്ധനയും ബിഡിജെഎസ്സുമായുള്ള ധാരണയും കൂടിയാകുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ 5340 വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും 6218 വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിച്ചിരുന്നു. ഇവിടെ രണ്ട് പഞ്ചായത്ത് മെമ്പര്‍മാര്‍ മാത്രമായിരുന്നത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 11 ആയി ഉയരുകയും ഇരുപതിനായിരത്തിലധികം വോട്ടു നേടുകയും ചെയ്തിരുന്നു. ബിജെപിക്ക് ഒരു ജനപ്രതിനിധി പോലുമില്ലായിരുന്ന ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജില്ലയില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. 15 പഞ്ചായത്ത് മെമ്പര്‍മാരും ഇരുപതിനായിരത്തോളം വോട്ടും നേടിയിരുന്നു.
ബിഡിജെഎസ്സിനും നല്ല സ്വാധീനമുള്ള മണ്ഡലമാണ് ഏറ്റുമാനൂര്‍. കഴിഞ്ഞ 50 വര്‍ഷമായി കെ.എം മാണി പ്രതിനിധീകരിക്കുന്ന പാലാ നിയോജകമണ്ഡലത്തിലും ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു. 6359 വോട്ട് നിയമസഭയിലും 8533 വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നേടാന്‍ കഴിഞ്ഞ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പായപ്പോള്‍ തങ്ങളുടെ വോട്ടിംഗ് വിഹിതം ഇരുപത്തിരണ്ടായിരമാക്കി ഉയര്‍ത്തിയിരുന്നു. ഇക്കുറി പി.സി തോമസ് വിഭാഗം കേരള കോണ്‍ഗ്രസ് കൂടി ബിജെപി സഖ്യത്തിലെത്തുന്നതോടെ മത്സരത്തില്‍ തീ പാറും.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാറില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശ് കരസ്ഥമാക്കിയത് 15099 വോട്ടുകളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് പത്തൊന്പതിനായിരത്തിലധികമായി.
ബിജെപിക്ക് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവിടെ 20840 വോട്ടാണ് എം.ടി രമേശ് കരസ്ഥമാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8037 വോട്ടാണ് ബിജെപി നേടിയിരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 20670 വോട്ടുകള്‍ കരസ്ഥമാക്കിയ ബിജെപിക്ക് കഴിഞ്ഞിരുന്നു. കോട്ടയം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലും ബിജെപി വലിയ മുന്നേറ്റമാണ് ഈ കാലയളവില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് 5449 ഉം ചങ്ങനാശ്ശേരിയില്‍ 6281 ഉം വോട്ടുകള്‍ ആയിരുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പായപ്പോള്‍ യഥാക്രമം 24592 ഉം 22200 ആക്കി ഉയര്‍ത്താന്‍ ബിജെപിക്കായി.
ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലമായ പുതുപ്പള്ളിയിലും ബിജെപിയുടെ രാഷ്ട്രീയഗ്രാഫ് മുകളിലേക്ക് തന്നെയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ജയസാധ്യതയുള്ള വാര്‍ഡുകളില്‍ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ഭവനസന്ദര്‍ശനം വരെ നടത്തിയിരുന്നു. എന്നിട്ടും ഒമ്പത് പേരെ വിജയിപ്പിക്കാന്‍ ബിജെപിക്കായി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6679 ഉം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 7372 വോട്ടുകളുമാണ് ബിജെപി നേടിയത്.
യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ ഇക്കുറി ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ ഏതൊക്കെ കോട്ടകളാണ് തകര്‍ത്ത് മുന്നേറ്റം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ ചിത്രം കുറച്ചുകൂടി വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: