കൊച്ചി: ബിജു പ്രഭാകറിനെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ചെമ്പഴന്തി സ്വദേശി അനില്‍ നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് നിര്‍ദേശം. ബിജു പ്രഭാകര്‍ പത്തു വര്‍ഷത്തോളമായി തലസ്ഥാനത്ത് ജോലി നോക്കുകയാണെന്നും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു സ്ഥലത്ത് തുടരാന്‍ അനുവദിക്കരുതെന്ന തെരഞ്ഞെടുപ്പു ചട്ടം സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. എന്നാല്‍ 2014 ഫെബ്രുവരി 17 നാണ് ബിജു പ്രഭാകര്‍ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഭൂമികേരളം പദ്ധതി ഡയറക്ടര്‍, ലോട്ടറി ഡയറക്ടര്‍, കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡി, ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നീ പദവികളിലാണ് ഇതിനു മുമ്പ് അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്.
ഈ ഓഫീസുകളുടെയെല്ലാം ആസ്ഥാനം തിരുവനന്തപുരമായതിനാല്‍ ബിജു പ്രഭാകറിന് ജില്ലയ്ക്കു പുറത്തേക്ക് പോകേണ്ടി വന്നില്ല. ഇത്തരം പദവികളെ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജില്ലയില്‍ തുടരാന്‍ അനുവദിക്കരുതെന്ന ചട്ടത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: