ആലപ്പുഴ: ബിജെപിയുമായുള്ള ബിഡിജെഎസ്സിന്റെ സഖ്യം ഉറച്ചതാണെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭാ സീറ്റുവിഷയത്തില്‍ യാതൊരു പ്രശ്നവുമുണ്ടാകില്ല. ബിജെപിക്ക് നല്ല സാദ്ധ്യതയുള്ള മണ്ഡലങ്ങളിലും നിലവില്‍ അവര്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുള്ള മണ്ഡലങ്ങളിലും ബിഡിജെഎസ് അവകാശമുന്നയിക്കില്ല. വര്‍ഷങ്ങളായി ബിജെപി പ്രവര്‍ത്തകര്‍ ചോര നീരാക്കിയും ജീവന്കൊടുത്തുമാണ് ആ പ്രസ്ഥാനത്തെ വളര്‍ത്തിയത്.
നിലവില്‍ ബിഡിജെഎസ് ഇത്രസീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും സീറ്റുധാരണകള്‍ യാതൊരു പ്രശ്നവും കൂടാതെ നടക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തന്നെ കേസില്‍ കുടുക്കി ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ 15 കേസിലെങ്കിലും തന്നെ കുടുക്കി മൂലയ്ക്കിരുത്താനാണ് ഇടതു – വലതു മുന്നണികളുടെ ശ്രമം. കേസെടുത്തെന്നു കരുതി താന്‍ ഒളിച്ചോടില്ല. അങ്ങനെ കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിക്ക് അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണ്. വി.ഡി. സതീശനെതിരെ പ്രതികരിച്ചത് ഞങ്ങളുടെ വേദിയിലെത്തി വിമര്‍ശിച്ചതിനാണ്. സതീശന് മറുപടി നല്‍കുകമാത്രമാണ് ചെയ്തത്. എസ്എന്‍ഡിപിയെ വിമര്‍ശിച്ച് ന്യൂനപക്ഷങ്ങളുടെ കയ്യടി നേടാനും വോട്ടുതട്ടിയെടുക്കാനുമാണ് സതീശന്റെ ശ്രമമെന്നും ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കയ്യടക്കുന്നതുമായി ബന്ധപ്പെട്ട പരസ്യ സംവാദത്തില്‍ നിന്നും സതീശന് ഒളിച്ചോടുകയായിരുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: